തൃശ്ശൂര്‍: എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപൻ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഗാന്ധിജിയെ വധിച്ചവര്‍ കൊലപാതകങ്ങള്‍ തുടരുന്നു എന്ന് ആരോപിക്കുന്ന കുറിപ്പാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. സംഘടനയുടേയോ വ്യക്തികളുടേയോ പേര് പറയാതെയാണ് വിമര്‍ശനം.
‘ഗാന്ധിജിയെ വധിച്ചു, ഗുജറാത്തില്‍ ആയിരങ്ങളെ കൊന്നു, ബാബരി മസ്ജിദ് തകര്‍ത്തു, ഇപ്പോള്‍ ഒരു സിനിമയെ കൊന്നു. കൊലപാകതങ്ങള്‍ തുടരുന്നു…’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. കുറിപ്പിനെ പിന്തുണച്ചും എതിര്‍ത്തും ഒരുപാട് പേര്‍ രംഗത്തെത്തി.
നേരത്തെ, ഈശോ എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങളിലും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഈശോ എന്ന പേര് ഒരു സിനിമയ്ക്ക് ഇട്ടാല്‍ എന്താണ് കുഴപ്പം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ബിജെപിക്കെതിരെ നേരത്തെ അദ്ദേഹം പരോക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
