പ്രതിഷേധം കനത്തു; എമ്പുരാനിൽ ചില മാറ്റങ്ങൾ വരുത്തും

0
1177

തിരുവനന്തപുരം: മോഹൻലാൽ- പൃഥ്വിരാജ് സിനിമ എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണ. ചില ഭാ​ഗങ്ങളിൽ മാറ്റം വരുത്താനാണ് ധാരണയായിരിക്കുന്നത്. വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായി. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് അധികൃതരുടെ നീക്കം. അതേസമയം, നിർമാതാക്കൾ തന്നെയാണ് സിനിമയിൽ മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും.

ചില രംഗങ്ങൾ മാറ്റാനും ചില പരാമർങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. ചിത്രത്തിൽ 17 ലേറെ ഭാഗങ്ങളിൽ മാറ്റം വരും. കലാപത്തിന്റ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരും. വില്ലൻ കഥാപാത്രത്തിന്റ പേരും മാറും. എന്നാൽ ഇത് റീ സെൻസറിങ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് വിവരം. 

എമ്പുരാൻ സിനിമക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ് മുഖപത്രവും നേതാക്കളും രം​ഗത്തെത്തിയിരുന്നു. മോഹൻലാൽ ആരാധകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചെന്നുമാണ് ഓർഗനൈസറിലെ വിമർശനം. അതിനിടെ, സിനിമക്ക് രണ്ട് കട്ടാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചതെന്ന രേഖ പുറത്തുവന്നു. സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾ കാര്യമായി ഇടപെട്ടില്ലെന്ന വിമർശനവും സംഘടനക്കുണ്ട്.