തെക്കന്‍ കൊറിയക്കാരിയായ ചാ സാ സൂന്‍ 2010 -ലാണ് ആദ്യമായി ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നത്. അതും തന്‍റെ 69 -ാമത്തെ വയസില്‍. പക്ഷേ, ചാ സാ ആദ്യമായി ഡ്രൈവിംഗ് ടെസ്റ്റിനെത്തിയത് 2005 -ലാണ്. ഈ അഞ്ച് വര്‍ഷത്തിനിടെ ചാ സാ 959 തവണ ഡ്രൈവിംഗ് ടെസ്റ്റിനെത്തി. പക്ഷേ, ഓരോ തവണയും പരാജയപ്പെട്ടു. ഒടുവില്‍ വിജയിച്ചപ്പോൾ അത് വലിയ ആഘോഷമായി. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ചാ സായുടെ കഥ വീണ്ടും പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ ചാ സാ സമൂഹ മാധ്യമങ്ങളിലെ താരമായി മാറി.
2005 -ലോ 2010 -ലോ ഇന്ന് കാണുന്നത് പോലെ സമൂഹ മാധ്യമങ്ങൾ സജീവമായിരുന്നില്ല. അതിനാല്‍ ചാ സായുടെ ലൈസന്‍സ് കഥയ്ക്ക് തെക്കന്‍ കൊറിയയില്‍ മാത്രമായിരുന്നു ഇതുവരെ പ്രചാരം ലഭിച്ചത്. എന്നാല്‍, നീണ്ട പരാജയത്തിന് ശേഷമുള്ള ആ വിജയം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ലോകശ്രദ്ധയാകർഷിച്ചു.
ചാ സാ സൂന്‍ ആദ്യമായി ലൈസന്‍സ് ടെസ്റ്റിനെത്തിയത് 2005 ഏപ്രില്‍ മാസത്തിലാണ്. ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ തൊട്ടടുത്ത ദിവസം അവര്‍ വീണ്ടും ടെസ്റ്റിനെത്തി. അങ്ങനെ ആഴ്ചയില്‍ അഞ്ച് തവണയും പരായപ്പെട്ടപ്പോൾ അവര്‍ അടുത്ത ആഴ്ചയും അത് തന്നെ ആവര്‍ത്തിച്ചു. അങ്ങനെ ആഴ്ചയില്‍ അഞ്ച് ദിവസം വച്ച് മൂന്ന് വര്‍ഷം തുടർച്ചയായി അവര്‍ ഡ്രൈവിംഗ് ടെസ്റ്റിനെത്തി. പിന്നെ പിന്നെ ചാ സായുടെ ആവേശം അല്പം കുറഞ്ഞു.
