Monday, 28 April - 2025

ഈ വിഷനാവിനെ നിയന്ത്രിക്കാൻ നിയമത്തിൽ വഴിയില്ലെങ്കിൽ ഊളമ്പാറയിലേക്കോ മറ്റോ ഒരു വൈദ്യോപദേശം കിട്ടുമോ; പി സി ജോർജിനെതിരെ കേസെടുക്കാത്തതിൽ സത്താർ പന്തല്ലൂർ

കോഴിക്കോട്: വിവാദ ലൗജിഹാദ് വിദ്വേഷ പ്രസം​ഗത്തിൽ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന പൊലീസ് തീരുമാനത്തിനെതിരെ എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍. നിയമോപദേശം ഈ വഴിക്കാണെങ്കിൽ തെറ്റു ചെയ്യുന്നവർ നിരന്തരം ചെയ്താൽ കുറ്റകൃത്യമാവില്ലെന്നാണ് മനസിലാക്കേണ്ടത്.

ഈ വിഷനാവിനെ നിയന്ത്രിക്കാൻ നിയമത്തിൽ വഴിയില്ലെങ്കിൽ ഊളമ്പാറയിലേക്കോ മറ്റോ ഒരു വൈദ്യോപദേശം കിട്ടുമോ എന്ന് അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സത്താർ പന്തല്ലൂരിന്റെ വിമർശനം. ‘വിദ്വേഷ പ്രസംഗം ആദ്യം നടത്തുമ്പോൾ കേസെടുക്കും. രണ്ടാം വട്ടം നടത്തിയാലും കേസെടുക്കും. തുടർച്ചയായി നടത്തിയാൽ കേസെടുക്കാൻ വകിപ്പില്ലപോൽ. നിയമോപദേശം ഈ വഴിക്കാണെങ്കിൽ തെറ്റു ചെയ്യുന്നവർ നിരന്തരം ചെയ്താൽ കുറ്റകൃത്യമാവില്ലെന്നാണ് മനസിലാക്കേണ്ടത്. ഈ വിഷനാവിനെ നിയന്ത്രിക്കാൻ നിയമത്തിൽ വഴിയില്ലെങ്കിൽ ഒരു വൈദ്യോപദേശം കിട്ടുമോ ഊളമ്പാറയിലേക്കോ മറ്റോ? അതോ എല്ലാവരും എംഡിഎംഎ അടിച്ച് ഫിറ്റായതാണോ?’- അദ്ദേഹം കുറിച്ചു.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനമെടുത്തത്. കഴിഞ്ഞയാഴ്ച ലഹരി ഭീകരതയ്ക്കെതിരെ പാലാ ബിഷപ്പ് പാലായില്‍ വിളിച്ച സമ്മേളനത്തിലായിരുന്നു പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയാണെന്നായിരുന്നു ജോര്‍ജിന്റെ പ്രസ്താവന. അതില്‍ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടിയെന്നും ജോര്‍ജ് പറഞ്ഞു.

22, 23 വയസാകുമ്പോള്‍ പെണ്‍കുട്ടികളെ കെട്ടിച്ചുവിടണമെന്നും ഇക്കാര്യം ക്രൈസ്തവ സമൂഹം ശ്രദ്ധിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ജോര്‍ജിനെതിരെ വിവിധ സംഘടനകള്‍ പരാതി നല്‍കിയിരുന്നു. മുസ്‌ലിം സമുദായത്തിനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശക്കേസില്‍ നിലവില്‍ ജാമ്യത്തിലാണ് പി.സി ജോര്‍ജ്.

Most Popular

error: