നെഞ്ചുവേദനയും ചുമയും; ഒരു മാസത്തിനിടെ‌ 13 മരണം; അപൂര്‍വ രോഗം

0
1346

ചത്തീസ്ഗഡിലെ സുഖ്മയിലെ ധനികോർത്ത ഗ്രാമത്തില്‍ 13 പേരുടെ ജീവനെടുത്ത് അപൂര്‍വ രോഗം. മരണത്തിന് മുന്‍പ് നെഞ്ചുവേദനയും തുടര്‍ച്ചയായ ചുമയുമാണ് രോഗികള്‍ക്ക് അനുഭവപ്പെട്ടിരുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കടുത്ത വേനലിനെ തുടര്‍ന്നാകാം മരണമെന്നാണ് സുഖ്മ ജില്ലാ ആരോഗ്യ വിഭാഗം പറയുന്നത്.  

ഒഡീഷ അതിർത്തിയോട് ചേർന്നുള്ള കുഗ്രാമത്തിലെ മിക്കവാറും എല്ലാ വീടുകളിലും രോഗബാധയുണ്ട്.  സമാനമായ രോഗലക്ഷണങ്ങളുള്ള ഒട്ടേറെപ്പേര്‍ ഗ്രാമങ്ങളിലുണ്ട്. എത്രനാൾ അതിജീവിക്കുമെന്ന് ഉറപ്പില്ലെന്ന ആശങ്കയിലാണ് ജീവതമെന്ന് രോഗബാധിതര്‍ പറയുന്നു.

സമീപ കാലത്ത് അഞ്ച് മരണങ്ങളാണ് ഉണ്ടായിരുക്കുന്നതെന്ന് സുഖ്മ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കപില്‍ദേവ് കശ്യപ് പറഞ്ഞു. ഇതില്‍ മൂന്നുപേര്‍ ജില്ലാ ആശുപത്രിയില്‍ പ്രായാധിക്യം മൂലമുള്ള അസുഖങ്ങളെ തുടര്‍ന്നാണ് മരിച്ചതെന്നും രണ്ടു പേരുടെ മരണകാരണം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. 

മഹുവ വിളവെടുപ്പിനൊപ്പം കാലാവസ്ഥയില്‍ വന്ന മാറ്റമാണ് മരണകാരണമെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. ദിവസം മുഴുവന്‍ മഹുവ വിളവെടുപ്പിനായി ഗ്രാമീണര്‍ കാട്ടിലായിരിക്കും. ഇത് നിര്‍ജലീകരണത്തിനും രോഗം പിടിപെടാനും കാരണമാകുന്നുവെന്നാണ് സുഖ്മ ജില്ലാ ആരോഗ്യ വിഭാഗത്തിന്‍റെ കണ്ടെത്തല്‍. നടപടികളുടെ ഭാഗമായി ഗ്രാമത്തില്‍ ആരോഗ്യ ക്യാമ്പ് നടത്തുകയാണ്. ഗ്രാമീണര്‍ക്ക് ഒആര്‍എസ് നല്‍കി വരുന്നു. വീടുവീടാന്തരം സര്‍വെ നടക്കുകയാണെന്നും ജോലി കഴിഞ്ഞ് വിഴര്‍ത്തു വരുന്നവര്‍ക്ക് ഒആര്‍എസ് നല്‍കി വരുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. 

അതേസമയം ഇതുവരെ നടന്ന മരണങ്ങളില്‍ ആരുടെയും പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടില്ല. അതിനാല്‍ തന്നെ മരണകാരണമെന്താണെന്ന് വ്യക്തമല്ലെന്നും അന്തിമ തീരുമാനത്തിലേക്ക് എത്താന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.