റമദാനിൽ രാജകാരുണ്യം: സഊദിയിൽ തടവുകാർക്ക് പൊതുമാപ്പ്, നടപടികൾക്ക് തുടക്കം; ചില കേസുകളിൽ പെട്ടവർക്ക് പൊതുമാപ്പ് ലഭിക്കില്ല

0
1125

റിയാദ്: റമദാൻ പ്രമാണിച്ച് ഈ വർഷവും സഊദി അറേബ്യയിലെ തടവുകാർക്ക് പൊതുമാപ്പ്. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ നിർദേശത്തെ തുടർന്ന് മാപ്പ് നൽകാനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായി. പബ്ലിക് റൈറ്റ് പ്രകാരം ശിക്ഷിക്കപ്പെട്ട് കഴിയുന്നവരെയാണ് മാപ്പ് നൽകി മോചിപ്പിക്കാനും സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനുമുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്. ഒരോ വർഷവും റമദാനിൽ രാജകാരുണ്യത്താൽ നിരവധിപേരാണ് ഇങ്ങനെ ജയിൽമോചിതരാകുന്നത്.

രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും നിർദേശിച്ചു. തീർച്ചയായും ഇത് മനുഷ്യമനസിന്‍റെ അനുകമ്പയാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ജയിലിലുള്ളവർക്ക് നൽകുന്ന പരിചരണത്തിനും മാപ്പ് നൽകി അവരെ ജയിൽമോചിതരാക്കാനുള്ള രാജകാരുണ്യത്തിനും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അഭ്യന്തര മന്ത്രി നന്ദി പറഞ്ഞു.

സഊദിയിൽ റമദാനിലെ പൊതുമാപ്പ് ആനുകൂല്യം പതിമൂന്നു കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ലഭിക്കാറില്ല.

കരുതിക്കൂട്ടിയുള്ള കൊലപാതകം, അക്രമത്തിനും കുഴപ്പങ്ങള്‍ക്കും പ്രേരിപ്പിക്കല്‍, സാമ്പത്തിക തട്ടിപ്പ്, ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍, ദുര്‍മന്ത്രവാദം, വ്യാജ രേഖകളും സീലുകളും നിര്‍മിക്കല്‍, കൈക്കൂലി, വ്യാജ കറന്‍സി നിര്‍മാണം, ദൈവ-മതനിന്ദ, മയക്കുമരുന്ന്-ആയുധ വ്യാപാരം, അധികാരികള്‍ക്കെതിരെ അക്രമം പ്രേരിപ്പിക്കല്‍, മറ്റുള്ളവരെ അവിശ്വാസികളായി മുദ്രകുത്തല്‍, വികലാംഗ കുട്ടികള്‍ക്കു നേരെയുള്ള പീഡനങ്ങള്‍ എന്നീ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.

കൂടാതെ, ദേശവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുക, കൊലപാതകം, ആഭിചാരം, മനുഷ്യക്കച്ചവടം, മതനിന്ദ, കുട്ടികൾക്ക് നേരെയുള്ള പീഡനം, ഭിന്നശേഷിക്കാരോടുള്ള വിദ്വേഷ പ്രകടനം, വാണിജ്യവഞ്ചനയും ബിനാമി വ്യവസായവും, കള്ളപ്പണം വെളുപ്പിക്കൽ, കള്ളപ്പണം വിനിയോഗിക്കൽ, രാജ്യദ്രോഹികൾക്കോ കുറ്റവാളികൾക്കോ അഭയം നൽകൽ, ആയുധക്കടത്ത്, മനുഷ്യക്കടത്ത്, ഗവൺമെന്റ് ജീവനക്കാർക്ക് (ഡോക്ടർമാർ, സ്‌കൂൾ- യൂനിവേഴ്‌സിറ്റി അധ്യാപകർ, ആരോഗ്യപ്രവർത്തകർ, നാഷനൽ ഗാർഡ് ഉദ്യോഗസ്ഥർ) നേരെയുള്ള കയ്യേറ്റം, പദവി ദുരുപയോഗം ചെയ്തുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ, കൈക്കൂലി സ്വീകരിക്കുകയോ വ്യാജരേഖകളും സീലുകളും നിർമിക്കുകയോ കള്ളനോട്ട് കേസിൽ ഉൾപ്പെടുകയോ ചെയ്യൽ, അനധികൃത രൂപത്തിൽ സഊദി പൗരത്വം നേടാൻ ശ്രമിക്കൽ, സൈനിക ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ കുറ്റകൃത്യത്തിൽ ഏർപ്പെടൽ, രഹസ്യരേഖകളും വിവരങ്ങളും പുറത്തുവിടൽ, ധനവിപണിയിലെ കുറ്റങ്ങൾ, ബോംബുകളും ആയുധങ്ങളും വെടിക്കോപ്പുകളുമായി പിടിയിലാകൽ, വണ്ടിച്ചെക്ക് നൽകൽ അടക്കമുള്ള സാമ്പത്തിക തട്ടിപ്പുകൾ, ഗവൺമെന്റ് ജോലിക്കിടെ അഴിമതി കാണിക്കൽ തുടങ്ങിയ കേസുകളിൽ ജയിൽശിക്ഷ അനുഭവിക്കുന്നവർക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കാറില്ല.