ദമാം: ഏഴു വർഷമായി ഗൾഫിൽ കുടുങ്ങിയ റഹീമിന്റെ യാത്രയ്ക്കു വഴിയൊരുക്കിയത് സുമനസ്സുകൾ നടത്തിയ ഇടപെടൽ. പ്രവാസിമലയാളി സമൂഹം ഒന്നിച്ചതോടെയാണ് സങ്കടക്കടൽ താണ്ടി അബ്ദുൽ റഹീമിന് ഉറ്റവരുടെ അരികിലെത്താനായത്. ഒരു മനുഷ്യന്റെ ജീവിതം തന്നെ ഇനി എന്തിന് എന്ന ചോദ്യം ഉയരുന്ന തരത്തിൽ ദുരന്തം വന്നെത്തിയപ്പോൾ, ദുരന്തകഥയിൽ അധികൃതരുടെ മനസ്സലിഞ്ഞതോടെയാണ് ഒറ്റദിവസം കൊണ്ട് അനുമതി നൽകി സഊദി ‘തർഹീൽ’ അധികൃതർ റഹീമിന്റെ മടക്കം സാധ്യമാക്കിയത്.
യാത്ര തടസമായിരുന്നതിനെ തുടർന്ന് മടക്കയാത്രയ്ക്കുള്ള നിയമപരമായ പ്രശ്നങ്ങൾ പരിഹരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. സാമൂഹികപ്രവർത്തകനും ലോകകേരളാ സഭാംഗവുമായ നാസ് വക്കമാണ് അതിനു നേതൃത്വം നൽകിയത്. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് പെരുമല സൽമാസ് ഹൗസിൽ അബ്ദുൽ റഹീം വ്യാഴം അർധരാത്രി 12.15 നാണ് ദമാമിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്കു തിരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30 നു തിരുവനന്തപുരത്തെത്തി.
കൂട്ടക്കൊലയുടെ വിവരമറിഞ്ഞിട്ടും നാട്ടിലേക്കു മടങ്ങാനാവാതെ തളർന്നുപോയ അബ്ദുൽ റഹീമിനെ നാസ് വക്കം അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി നിയമതടസ്സങ്ങളെപ്പറ്റി അന്വേഷിച്ചു. റിയാദിൽനിന്നു മാറി നിൽക്കുന്നതിനാൽ, സ്പോൺസർ പരാതിപ്പെടുകയും ഒളിച്ചോടിയതായുള്ള ‘ഹുറുബ്’ കേസിൽപ്പെടുത്തുകയും ചെയ്തിട്ടുണ്ടോ എന്ന സംശയം റഹീമിനുണ്ടായിരുന്നു. സഊദി പാസ്പോർട്ട് വകുപ്പിന്റെ (ജാവസാത്ത്) വെബ്സൈറ്റിൽ റഹീമിന്റെ പേരിൽ കേസുകളില്ലെന്നു മനസ്സിലായി.
സഊദി നാടുകടത്തൽ (തർഹീൽ) കേന്ദ്രം, പാസ്പോർട്ട് വിഭാഗം എന്നിവയുടെ തലവന്മാരെ നേരിട്ടുകണ്ട നാസ് വക്കം അബ്ദുൽ റഹീമിന്റെ വീട്ടിൽ ഉണ്ടായ ദുരന്തവും അയാളുടെ ദയനീയാവസ്ഥയും അവരെ ബോധ്യപ്പെടുത്തി. ഇതോടെ മനുഷ്യത്വമുള്ള ഒരു പറ്റം ഉദ്യോഗസ്ഥർ സഹായിക്കാമെന്നറിയിച്ചു. തുടർന്ന് രേഖകൾ ശരിയാക്കുന്നതിന്റെ ഭാഗമായി ദമാമിലെ തർഹീൽ കേന്ദ്രത്തിൽ അബ്ദുൽ റഹീമിനെ ഹാജരാക്കി. സാധാരണയായി ഒരാൾ നാടുകടത്തൽ കേന്ദ്രത്തിലെത്തിയാൽ മൂന്നു ദിവസമെങ്കിലും കഴിഞ്ഞേ നടപടിക്രമങ്ങൾ തുടങ്ങൂ. പൂർത്തിയാകാൻ ഏഴു ദിവസമെങ്കിലും എടുക്കും. എന്നാൽ റഹിമിന്റെ അവസ്ഥയറിഞ്ഞ അധികൃതർ ഒരു ദിവസം കൊണ്ട് നടപടികൾ പൂർത്തിയാക്കിയതോടെയാണ് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്.
25 വർഷമായി പ്രവാസിയായ അബ്ദുൽ റഹിം ഒന്നര മാസം മുൻപാണ് ദമാമിലെത്തിയത്. അതിനാൽ കുറെക്കാലമായി സ്പോൺസറെ കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ലായിരുന്നു. പക്ഷേ ഇഖാമയുടെ (താമസരേഖ) കാലാവധി കഴിഞ്ഞിട്ട് മൂന്നു വർഷം പിന്നിട്ടിരുന്നു. മൂന്നു വർഷത്തെ ഇഖാമ ഫീസും ലെവിയും പുതുക്കൽ വൈകിയതിനുള്ള പിഴയും അടക്കം ഏകദേശം 50,000 റിയാൽ അടച്ചാൽ മാത്രമേ നാട്ടിലേക്കു യാത്രാനുമതി രേഖ ലഭിക്കുമായിരുന്നുള്ളൂ. എന്നാൽ ഇത്രയും വലിയ തുക കണ്ടെത്താൻ ഒരു മാർഗവും അബ്ദുൽ റഹീമിനു മുന്നിലുണ്ടായിരുന്നില്ല. കച്ചവടം തകർന്നതുമൂലമുള്ള വൻ സാമ്പത്തികബാധ്യതയുമുണ്ടായിരുന്നു. ഇതറിഞ്ഞ പ്രവാസി ബിസിനസുകാരൻ സിദ്ദീഖ് അഹമ്മദ് അടക്കമുള്ളവർ സഹായ വാഗ്ദാനവുമായി നാസ് വക്കത്തെ ബന്ധപ്പെട്ടിരുന്നു.
വർഷങ്ങൾക്കു മുൻപ് സഊദിയിലെത്തിയ അബ്ദുൽ റഹീം 25 വർഷത്തോളം റിയാദിൽ കട നടത്തുകയായിരുന്നു. കൊവിഡ് വന്നതോടെ എല്ലാം താളം തെറ്റി. കടംകയറി. സ്പോൺസർഷിപ് ഫീസ് തന്നെ 6000 റിയാലോളം കൊടുക്കേണ്ടിയിരുന്നു. മറ്റൊരാളുടെ ആൾജാമ്യത്തിൽ പലിശയ്ക്ക് കടം വാങ്ങി. കൂടാതെ, അബ്ദുൽ റഹീമിന്റെ ഇഖാമ, പാസ്പോർട് ഇതൊക്കെ നൽകിയാലേ പണം ലഭിക്കുമായിരുന്നുള്ളൂ. കൂടാതെ, ജാമ്യം നിന്ന പാലക്കാടുകാരനു പണത്തിനു വേണ്ടി അബ്ദുൽ റഹീമും ജാമ്യം നിന്നിരുന്നു.
നാട്ടിലേക്കു പോയ ഇയാൾ തിരിച്ചുവരാതായപ്പോൾ ആ കടത്തിന്റെ ബാധ്യതയും അബ്ദുൽ റഹീമിനായി. കയ്യിലുണ്ടായിരുന്ന പണത്തിൽനിന്നു വാടകക്കുടിശ്ശിക തീർക്കുകയും കുറച്ചു കടം തിരിച്ചടയ്ക്കുകയും ചെയ്തു. 30,000 റിയാലോളം ഇനിയും കടം ബാക്കിയുണ്ട്. ഇതേസമയം, നാട്ടിൽ ഭാര്യക്ക് അർബുദം ബാധിച്ചതോടെ വല്ലാത്ത പ്രതിസന്ധിയിലായി. ഒടുവിൽ കടക്കാരിൽനിന്ന് തൽക്കാലത്തേക്കുമാറി നിൽക്കാനാണ് അബ്ദുൽ റഹീം ദമാമിലെത്തിയത്. ദമാം അൽ മുന സ്കുളിന് സമീപത്തുള്ള ഒരു പെട്രോൾ സ്റ്റേഷനോട് ചേർന്ന് വാഹനങ്ങളുടെ ആക്സസറീസ് വിൽക്കുന്ന ചെറിയ കടയിൽ ജോലിചെയ്യുകയായിരുന്നു അബ്ദുൽ റഹീം.





