കോഴിക്കോട്: മുസ്തഫൽ ഫൈസിയുടെ സസ്‌പെൻഷൻ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത മുശാവറക്ക് കത്ത് നൽകി സുന്നി മഹല്ല് ഫെഡറേഷൻ. മുസ്തഫൽ ഫൈസിക്കും ഉമർ ഫൈസിക്കും രണ്ട് നീതി എന്നൊരു പ്രതീതിയുണ്ടെന്നാണ് കത്തിൽ പറയുന്നത്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് മുസ്തഫൽ ഫൈസിയെ മുശാവറയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.
അതേസമയം വിഷയത്തിൽ സമവായ നീക്കവുമായി സമസ്ത നേതൃത്വം രംഗത്തെത്തി. സാദിഖലി ശിഹാബ് തങ്ങൾ ഈ മാസം 19ന് വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ഇപ്പോൾ നിലനിൽക്കുന്ന എല്ലാ വിധ പ്രശ്‌നങ്ങൾക്കും ഉചിതമായ പരിഹാരമുണ്ടാക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, ട്രഷറർ ഉമർ മുസ്‌ലിയാർ കൊയ്യോട്, സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.





