ന്യൂഡല്‍ഹി: വ്യവസായി ഗൗതം അദാനിയുടെ ഊർജ്ജ പാർക്കിന് വഴിയൊരുക്കാന്‍ അതിർത്തിയിലെ സുരക്ഷാ നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തിയെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയനാണ് ഇക്കാര്യം എക്സ്ക്ലൂസിവായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുജറാത്തിലെ ഇന്ത്യ- പാക് അതിര്‍ത്തിയോട് ചേര്‍ന്ന് അദാനി ഗ്രൂപ്പ് നിര്‍മിക്കുന്ന പുനരുപയോഗ ഊർജ പദ്ധതിയായ ഖവ്ദ പവര്‍ പ്ലാന്റിന് വേണ്ടിയാണ് ഇളവ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധത്തിലൂടെ അദാനി രാജ്യത്തിനകത്തും പുറത്തും പലതും നേടിയെടുക്കുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പാർക്കായാണ് ഖവ്ദ പ്ലാന്റിനെ വിഭാവനം ചെയ്തിരിക്കുന്നത്.
എന്നാല്‍, ഇന്ത്യ-പാക് അതിർത്തിയിലെ തന്ത്രപ്രധാനമായൊരു പ്രദേശം, വാണിജ്യ ലാഭത്തിന് വേണ്ടി ദേശ സുരക്ഷാ നിയമങ്ങളില്‍ ഭേദഗതി ചെയ്തുവെന്നാണ് ദി ഗാര്ഡിയന് വെളിപ്പെടുത്തുന്നത്.
ഗുജറാത്ത്- പാകിസ്താന് അതിർത്തിയിൽ നിന്ന് 1 കിലോമീറ്റർ (0.6 മൈൽ) അകലെ റാൻ ഓഫ് കച്ചിലാണ് അദാനി ഗ്രൂപ്പ് സോളാർ പാനലുകളും കാറ്റാടി യന്ത്രങ്ങളും സ്ഥാപിക്കുന്നത്. ഗുജറാത്ത് സർക്കാർ പാട്ടത്തിനെടുത്ത ഭൂമിയായിരുന്നു ഇത്. സംഘര്‍ഷമുണ്ടാകാറുള്ള സർ ക്രീക്കിനോട് ചേർന്നാണ് റാൻ ഓഫ് കച്ച് സ്ഥിതി ചെയ്യുന്നത് തന്നെ. കച്ച് അതിർത്തിയിൽ നിന്ന് അടിക്കടി നുഴഞ്ഞുകയറ്റ ശ്രമങ്ങൾ റിപ്പോര്‍ട്ട് ചെയ്യാറുമുണ്ട്.
റാൻ ഓഫ് കച്ചിലെ ഭൂമി, സൗരോർജ-കാറ്റാടി നിർമ്മാണത്തിന് ലഭ്യമാക്കാൻ പ്രോട്ടോകോളുകളിൽ ഇളവ് വരുത്തുന്നതിനായി ഗുജറാത്തിലെ ബിജെപി സർക്കാർ സമ്മര്‍ദം ചെലുത്തിയതായി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിഷയം പ്രതിരോധ മന്ത്രാലയവുമായി ചർച്ച ചെയ്യണമെന്ന് അഭ്യർത്ഥിച്ച് 2023 ഏപ്രിലിന് മുമ്പ് ഗുജറാത്ത് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചു. പിന്നാലെ 2023 ഏപ്രിൽ 21ന് ഡൽഹിയിൽ സർക്കാർ രഹസ്യ യോഗം ചേർന്നു. ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസും ഗുജറാത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും പുനരുപയോഗ ഊർജ്ജ മന്ത്രാലയവും ആ യോഗത്തില്‍ പങ്കെടുത്തതായും ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദി ഗാര്‍ഡിയനില്‍ വന്ന റിപ്പോര്‍ട്ട്
എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സൈനികര്‍ ആശങ്ക രേഖപ്പെടുത്തി. ദേശീയ സുരക്ഷയെ ദോഷകരമായി ബാധിക്കുമെന്നും അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് ഇത്രയും വലിയ വ്യാവസായിക നിക്ഷേപങ്ങള്‍ നടത്തുന്നത് അബദ്ധമാണെന്നും മുന്നറിയിപ്പ് നല്കി. എന്നാല്‍ എതിര്‍പ്പുകള്‍ അവഗണിക്കാതെ 2023മെയില്‍ കേന്ദ്രം ഇളവ് അനുവദിക്കുകയായിരുന്നു.
ഇത് ഇന്ത്യ-പാകിസ്താന് അതിർത്തികളില്‍ മാത്രമല്ല, ബംഗ്ലാദേശ്, ചൈന, മ്യാൻമർ, നേപ്പാൾ എന്നിവയോട് ചേർന്നുള്ള അതിര്‍ത്തികളും പുതിയ തീരുമാനപ്രകാരം ഇളവ് ലഭിക്കും. നേരത്തെയുള്ള പ്രോട്ടോകോള്‍ പ്രകാരം പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ വരെ റോഡുകൾക്കും ഗ്രാമങ്ങള്‍ക്കുമപ്പുറം വലിയ നിർമ്മാണങ്ങളൊന്നും അനുവദിച്ചിരുന്നില്ല.





