ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്നാംതവണയും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള വിദ്വേഷപ്രചാരണം കൂടിയാതായി യു.എസ് ആസ്ഥാനമായ ചിന്താസ്ഥാപനത്തിന്റെ പഠന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിംകള്‍ക്കെതിരായ നീക്കങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്നും ഇന്ത്യ ഹേറ്റ് ലാബിന്റെ (ഐ.എച്ച്.എല്‍) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മോദി മൂന്നാമതും അധികാരത്തിലേറിയ 20204ല്‍ വിദ്വേഷ പ്രസംഗങ്ങള്‍ 74.4 ശതമാനം വര്‍ധിച്ചു. തൊട്ടുമുമ്പുള്ള വര്‍ഷം 668 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2024ല്‍ 1,165 ആയി ഉയര്‍ന്നു. പ്രതിദിനം മൂന്ന് വിദ്വേഷ പ്രസംഗപരിപാടികളാണ് ഇന്ത്യയില്‍ നടക്കുന്നത്. 2024ല്‍ നടന്ന 1,165 പ്രസംഗങ്ങളില്‍ 98.5% ഉം മുസ്ലിംകളെ ലക്ഷ്യം വച്ചുള്ളതായിരുന്നു. 115 സംഭവങ്ങള്‍ (9.9%) ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചും. 2024ലെ തെരഞ്ഞെടുപ്പാണ് വിദ്വേഷകുറ്റകൃത്യങ്ങള്‍ കൂടാന്‍ കാരണമായതായി റിപ്പോര്‍ട്ട് പറയുന്നത്.
പൊതുതെരഞ്ഞെടുപ്പില്‍ ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നരേന്ദ്രമോദിയും ബി.ജെ.പിയും മുസ്ലിംവിരുദ്ധ പ്രഭാഷണങ്ങള്‍ പതിവാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി മുസ്ലിംകളെ ‘നുഴഞ്ഞുകയറ്റക്കാര്‍’ എന്ന് പരാമര്‍ശിച്ചു. കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യത്തിന്റെ സമ്പത്ത് മുസ്ലിംകള്‍ക്ക് മാത്രമായി വിതരണം ചെയ്യുമെന്ന് ആരോപിച്ചു. 2024 ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീനയുടെ പതനവും ബംഗ്ലാദേശില്‍ രൂപപ്പെട്ട രാഷ്ട്രീയപ്രതിസന്ധിയും ഇന്ത്യയില്‍ ഒരിക്കലൂടെ വിദ്വേഷ പ്രസംഗങ്ങളുടെ കുത്തൊഴുക്കിന് കാരണമായി.
ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷം ആക്രമിക്കപ്പെടുന്നുവെന്ന പ്രചാരണം ശക്തമാക്കി ഇന്ത്യയില്‍ മുസ്ലിംവിരുദ്ധ വെറുപ്പ് ഉല്‍പാദനം കൂട്ടി. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും തീവ്ര ഹൈന്ദവ ദേശീയവാദ ഗ്രൂപ്പുകളും ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സികളും ആക്രമണങ്ങളുടെ വ്യാപ്തി സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്, മുസ്ലിംവിരുദ്ധ പ്രചാരണത്തിന് ആക്കം കൂട്ടി. വിദ്വേഷ പ്രസംഗങ്ങളില്‍ 98.5 ശതമാനവും മുസ്ലിംകളെ ലക്ഷ്യം വച്ചുള്ളതാണെന്നും മൂന്നില്‍ രണ്ടും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2024ല്‍ ആകെ നടന്ന വിദ്വേഷപ്രസംഗങ്ങളില്‍ 450ലധികം നടത്തിയത് ബി.ജെ.പി നേതാക്കളാണ്. 63 എണ്ണവും നടത്തിയത് പ്രധാനമന്ത്രിയാണെന്ന ഗുരുതര കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. മുന്നിലുള്ളത് ഉത്തര്‍പ്രദേശ് (242), മഹാരാഷ്ട്ര (210), മധ്യപ്രദേശ് (98) എന്നിവയാണ്.
ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രം മോദി ഉദ്ഘാടനം ചെയ്തത് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളെ ചുറ്റിപ്പറ്റിയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ ശക്തമാകാന്‍ കാരണമായി.
തെരഞ്ഞെടുപ്പ് സമയത്ത് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ നടത്തിയ 266 വിദ്വേഷ പ്രസംഗങ്ങള്‍ പാര്‍ട്ടിയുടെയും നേതാക്കളുടെയും ഔദ്യോഗിക അക്കൗണ്ടുകള്‍ വഴി ഒരേസമയം സംപ്രേഷണം ചെയ്തതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. യു.എസ് ആസ്ഥാനമായ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഓര്‍ഗനൈസ്ഡ് ഹേറ്റിന്റെ (സി.എസ്.ഒ.എച്ച്) കീഴിലുള്ള എന്‍.ജി.ഒയാണ് ഇന്ത്യ ഹേറ്റ് ലാബ്.
