മനാമ: വിസ പ്രോസസിനായി വി.എഫ്.എസിനെ സമീപിക്കുന്നവരെ പ്രീമിയം ലോഞ്ച് കൗണ്ടർ ഉപയോഗിക്കാൻ നിർബന്ധിക്കുന്ന വി.എഫ്.എസ് നടപടിക്കെതിരെ പ്രവാസി ലീഗൽ സെൽ. എല്ലാ രേഖകളുമുണ്ടെങ്കിലും നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അപേക്ഷകൾ നിരസിക്കുന്നതായും കൃത്യമായി പ്രോസസ് ചെയ്യണമെങ്കിൽ പ്രീമിയം ലോഞ്ച് കൗണ്ടർ ഉപയോഗിക്കാൻ നിർബന്ധിക്കുന്നതായാണ് പരാതി ഉയരുന്നത്.
ഇക്കാര്യത്തിൽ നടപടികൾ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം രംഗത്തെത്തി. പ്രശ്ന പരിഹാരത്തിനുള്ള നടപടികൾ കൈകൊള്ളണമെന്ന് അഡ്വ. ജോസ് എബ്രഹാം നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു.
കേരളത്തിലുള്ള വിവിധ കേന്ദ്രങ്ങളിൽ മാത്രമാണ് ഈ ബുദ്ധിമുട്ടുണ്ടാകുന്നതെന്നും ഉപഭോക്തൃ നിയമമനുസരിച്ചും അൺഫെയർ ട്രേഡ് പ്രാക്ടീസായും ഇതു കണക്കാക്കുന്നതിനാൽ എത്രയുംപെട്ടെന്ന് ഈ പ്രശ്നം പരിഹരിക്കണമെന്നുമാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
ആളുകളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്തും മറ്റും എത്രയും പെട്ടെന്ന് പ്രശ്‌നപരിഹാരം കാണാനായി വി.എഫ്.എസ് നേതൃത്വം ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ വക്താവ് സുധീർ തിരുനിലത്ത് വാർത്തക്കുറിപ്പിൽ അറിയിച്ചു.
