മോര്‍ച്ചറിയില്‍ നിന്ന് ജീവിതത്തിലേക്ക്; ”മരിച്ച” പവിത്രന്‍ ആശുപത്രി വിട്ട് വീട്ടിലെത്തി

0
2455

കണ്ണൂര്‍: മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവനുണ്ടെന്ന് കണ്ടെത്തിയ വയോധികന്‍ ചികില്‍സയ്ക്ക് ശേഷം സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി. പാച്ചപ്പൊയ്കയിലെ പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രനാണ് എകെജി ആശുപത്രിയിലെ 11 ദിവസത്തെ ചികില്‍സക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയത്.

ആരോഗ്യനില മെച്ചപ്പെട്ടതോടെ വാര്‍ഡിലേക്ക് മാറ്റിയ പവിത്രന്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഭാര്യ സുധക്കൊപ്പം വീട്ടിലേക്ക് മടങ്ങിയത്. പവിത്രന്‍ ആളുകളെ തിരിച്ചറിയുന്നുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മംഗളൂരു ഹെഗ്‌ഡെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞ പവിത്രനെ കഴിഞ്ഞ മാസം 13നാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്. ദിവസങ്ങളോളം വെന്റിലേറ്ററില്‍ കഴിഞ്ഞിട്ടും ആരോഗ്യനിലയില്‍ മാറ്റമൊന്നും ഉണ്ടാകാതിരുന്നതോടെ ബന്ധുക്കള്‍ കൂടിയാലോചിച്ച് വെന്റിലേറ്റര്‍ സഹായം നീക്കം ചെയ്യാന്‍ തീരുമാനിച്ചു.

തുടര്‍ന്ന് ആംബുലന്‍സില്‍ കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു. മൃതദേഹം എകെജി സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനായിരുന്നു തീരുമാനം. മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പവിത്രന്‍ കയ്യില്‍ പിടിച്ചെന്ന് അറ്റന്‍ഡര്‍ പറഞ്ഞതോടെ ചികില്‍സ നല്‍കുകയായിരുന്നു.