തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി.വി.അൻവർ നിയമസഭാംഗത്വം രാജിവച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കർ എ.എൻ.ഷംസീറിനെ കണ്ടാണു രാജിക്കത്തു കൈമാറിയത്.
തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോഓർഡിനേറ്ററായി പ്രവർത്തിക്കാൻ തീരുമാനിച്ച അൻവർ ഇന്നലെ കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കണ്ടിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാനെത്തിയത്. 1.5 വർഷത്തോളം കാലാവധി ബാക്കിയുള്ളപ്പോഴാണ് അൻവറിന്റെ രാജി.
കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അതു മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്‍റെ നീക്കം. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത കണക്കിലെടുത്താണു മുൻകരുതൽ. അൻവർ പാർട്ടിയിൽ ചേർന്നതായി തൃണമൂൽ ഔദ്യോഗികമായി അറിയിച്ചതിനാൽ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള നീക്കം ഉടനെയുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. ഇതു മുൻകൂട്ടി കണ്ടാണ് അൻവർ രാജിവച്ചത്.
എംഎൽഎ സ്ഥാനം രാജിവച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ മമതയാണു നിർദേശം നൽകിയതെന്ന് അൻവറിനോട് അടുപ്പമുള്ളവർ പറയുന്നു. ഉപതിരഞ്ഞെടുപ്പു പോരാട്ടം പാർട്ടിക്കു സംസ്ഥാനത്തു കൂടുതൽ ശ്രദ്ധ ലഭിക്കാൻ സഹായിക്കുമെന്നാണു വിലയിരുത്തൽ. പാർട്ടിയെ മുന്നണിയിലെടുക്കുന്നതു സംബന്ധിച്ച തീരുമാനം വേഗത്തിലെടുക്കാൻ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിനെ നിർബന്ധിതമാക്കുമെന്ന കണക്കുകൂട്ടലുമുണ്ട്. മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആകാമെന്ന നിലപാടാണു യുഡിഎഫ് അൻവറിനെ അറിയിച്ചത്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പു വരികയും അൻവർതന്നെ മത്സരിക്കുകയും ചെയ്താൽ യുഡിഎഫിനു രണ്ടിലൊന്നു തീരുമാനിക്കേണ്ടിവരും.
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനും എതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു. ഉന്നതശ്രേണിയിലുള്ള നേതാക്കളുടെ പിന്തുണ എനിക്കു ലഭിച്ചിട്ടുണ്ട്.
മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയെ നിലമ്പൂരിൽ സ്ഥാനാർഥിയാക്കണം എന്നാണു യുഡിഎഫിനോടുള്ള അഭ്യർഥന. പിണറായിസത്തിന്റെ അവസാനത്തിന് 482 ദിവസം മാത്രമേയുള്ളൂ. അതിന്റെ കൗണ്ട്‌ഡൗൺ ആരംഭിച്ചു. നിലമ്പൂരിലാണ് ഇതിന്റെ തുടക്കം.
പിണറായിസത്തിനെതിരായ അവസാന ആണിയായി ഇതു മാറേണ്ടതുണ്ട്. ഔദ്യോഗികമായി സ്പീക്കർ രാജി സ്വീകരിച്ചു കഴിഞ്ഞാൽ കൊൽക്കത്തയിൽ പോയി മമതയെ കണ്ട് തൃണമൂൽ അംഗത്വം സ്വീകരിക്കും. കേരളത്തിലെ കോഓർഡിനേറ്ററായി പ്രവർത്തിക്കും.





