പത്തനംതിട്ട: ദലിത് വിദ്യാർഥിനി തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. വിശദമായ അന്വേഷണത്തിനു പ്രത്യേകസംഘത്തെ നിയമിച്ചു. ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാർ അന്വേഷണത്തിനു നേതൃത്വം നൽകും.
സംഭവത്തിൽ കൂടുതൽ കേസുകളെടുത്ത പത്തനംതിട്ട പൊലീസ്, ആറു യുവാക്കളെ റാന്നിയിൽനിന്നു പിടികൂടി. പി.ദീപു (22), അനന്ദു പ്രദീപ് (24), അരവിന്ദ് (23), വിഷ്ണു (24), ബിനു ജോസഫ് (39), അഭിലാഷ് കുമാർ (19) എന്നിവരെയാണു വിശദമായ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പൊലീസ് റജിസ്റ്റർ ചെയ്ത 3 കേസുകളിൽ ഒന്നിലെ 5 പ്രതികളും, ഇലവുംതിട്ട സ്റ്റേഷനിലെ കേസിലെ ഒരു പ്രതിയും ഉൾപ്പെടെയാണിത്. അഭിലാഷ് കുമാറാണ് ഇലവുംതിട്ടയിലെ കേസിലെ പ്രതി. പത്തനംതിട്ടയിലെ 2 കേസുകളിലായി 3 പ്രതികൾ പിടിയിലാവാനുണ്ട്. ഈ കേസുകളിൽ കണ്ണൻ (21), അക്കു ആനന്ദ് (20), ഒരു കൗമാരക്കാരൻ എന്നിങ്ങനെ പിടിയിലായി.
ഇരു സ്റ്റേഷനുകളിലും പുതിയ കേസുകൾ റജിസ്റ്റർ ചെയ്തുവരികയാണ്. കുട്ടിയുടെ മൊഴിപ്രകാരം ഇലവുംതിട്ടയിൽ 9 എഫ്ഐആറുകളാണു പുതുതായി റജിസ്റ്റർ ചെയ്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പത്തനംതിട്ട സ്റ്റേഷനിൽ പുതുതായി ഒരു കേസ് കൂടിയെടുത്തു, ഒരാൾ പിടിയിലായി. ലിജോ (26) ആണ് അറസ്റ്റിലായത്. ഇതോടെ പത്തനംതിട്ട പൊലീസ് റജിസ്റ്റർ ചെയ്ത ആകെ 7 കേസുകളിലായി 21 പ്രതികൾ അറസ്റ്റിലായി. ഇതിൽ 4 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇലവുംതിട്ടയിൽ ആകെ 6 പേരും അറസ്റ്റിലായി. പീഡന സംഭവങ്ങളിൽ 2 സ്റ്റേഷനുകളിലുമായി ഇതുവരെ 27 പ്രതികളാണ് അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞവർഷം പ്ലസ് ടുവിനു പഠിക്കുമ്പോൾ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപുവും സുഹൃത്തുക്കളും ചേർന്നു റാന്നി മന്ദിരംപടിയിലെ റബർ തോട്ടത്തിൽ എത്തിച്ചു കാറിനുള്ളിൽ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. ഇതുപ്രകാരം പത്തനംതിട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് 6 പേർ റാന്നിയിൽ പിടിയിലായത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ ഫെബ്രുവരിയിൽ ഒരു ദിവസം നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച കുട്ടിയെ ദീപു വിളിച്ചുവരുത്തി കാറിൽ 2 കൂട്ടുകാർക്കൊപ്പം കയറ്റിക്കൊണ്ടുപോകുകയായിരുന്നു. അവർ മൂവരും തുടർന്ന് ഓട്ടോറിക്ഷയിൽ എത്തിയ മറ്റ് 3 പ്രതികളും പീഡിപ്പിച്ചു.
അടുത്ത കേസിൽ 4 പ്രതികളുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വച്ചാണ് ഇവർ കൂട്ടബലാത്സംഗം ചെയ്തത്. 2024 ജനുവരിയിലായിരുന്നു സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്നു കാറിൽ കടത്തിക്കൊണ്ടുപോയി തോട്ടുപുറത്തെ പൂട്ടിയിട്ട കടയുടെ സമീപത്തു കാറിൽ വച്ച് 2 പേർ പീഡിപ്പിച്ചതായി വിദ്യാർഥിനി വെളിപ്പെടുത്തിയതുപ്രകാരം എടുത്ത കേസാണ് അടുത്തത്.
പീഡിപ്പിച്ചശേഷം ഇവർ വീടിനരികിൽ ഇറക്കിവിട്ടതായും പറയുന്നു. കഴിഞ്ഞവർഷം ജൂലൈയിലായിരുന്നു സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണു പ്രതികളിൽ പലരും കുട്ടിയെ പരിചയപ്പെട്ടതും പലയിടങ്ങളിലേക്കും വാഹനങ്ങളിൽ കൊണ്ടുപോയി പീഡനത്തിനു വിധേയയാക്കിയതെന്നും അന്വേഷണത്തിൽ വ്യക്തമായി.
പത്തനംതിട്ട ഇൻസ്‌പെക്ടർ ഡി.ഷിബുകുമാർ, ഇലവുംതിട്ട ഇൻസ്‌പെക്ടർ ടി.കെ.വിനോദ് കൃഷ്ണൻ, റാന്നി ഇൻസ്‌പെക്ടർ ജിബു ജോൺ, വനിതാ സ്റ്റേഷൻ എസ്ഐ കെ.ആർ.ഷെമി മോൾ ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലെ വ്യത്യസ്ത റാങ്കുകളിൽപ്പെട്ട 25 പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് അന്വേഷണസംഘം. അന്വേഷണപുരോഗതി ദിവസവും ജില്ലാ പൊലീസ് മേധാവി നേരിട്ടു വിലയിരുത്തും. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ചും വിശദമായ അന്വേഷണം തുടരുകയാണെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു.