കോഴിക്കോട്: ഓഫീസ് പൊളിക്കലല്ല യുഡിഎഫ് പ്രവേശനത്തിനുള്ള മാനദണ്ഡമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. ഒമ്പത് കൊല്ലം എംഎൽഎയായിരുന്ന പി.വി അൻവർ കർഷകർക്കും ആദിവാസികൾക്കും വേണ്ടി ഒന്നും ചെയ്തില്ല. അൻവറിന്‍റെ വരവോടെ ജില്ലയിലെ കോൺഗ്രസ് കമ്മിറ്റിയിൽ അനൈക്യമുണ്ടാകുമോ എന്ന കാര്യം കൂടി വിലയിരുത്തി വേണം നേതൃത്വം തീരുമാനമെടുക്കാനെന്നും അദ്ദേഹം മീഡിയവണിനോട് വ്യക്തമാക്കി. നിലമ്പൂർ സീറ്റ് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് തൻ്റെ പ്രതികരണമെന്ന വിമർശനങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്നും ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.
അൻവറിന്‍റെ മുന്നണിപ്രവേശനത്തിൽ യുഡിഎഫ് തിരക്കിട്ട് തീരുമാനമെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കൂടുതൽ ചർച്ചകൾ അനിവാര്യമെന്നാണ് കോൺഗ്രസ് നേതാക്കൾക്ക് ഇടയിലെ അഭിപ്രായം . കെപിസിസി ഭാരവാഹി യോഗത്തിലും വിഷയം ചർച്ചയാവും. യുഡിഎഫിൽ ഏതെങ്കിലും ഘടകക്ഷികൾ വിഷയം ഉന്നയിച്ചാൽ ചർച്ച ചെയ്യും.