വിചാരണ തുടരുന്നതിനിടെ മുങ്ങി, പെണ്‍സുഹൃത്തുമായി ചാറ്റ്; പോക്സോ പ്രതി വലയിലായ വഴി

0
1073

പോക്സോ കേസിലെ പ്രതിയാണ് മലപ്പുറം മാളിയേക്കല്‍ സ്വദേശി മുഹമ്മദ് നാഫി. വിചാരണ തുടരുന്നതിനിടെ ഇയാള്‍ മുങ്ങി. കടലിനു സമീപം വസ്ത്രവും ബാഗുമെല്ലാം ഉപേക്ഷിച്ച് ഒരു ആത്മഹത്യാക്കുറിപ്പും എഴുതിവച്ച് പൊലീസിനെ പറ്റിച്ചു. പൊലീസ് പിന്നീട് കടലില്‍ നിന്നും ലഭിച്ച മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ച് അന്വഷണം നടത്തി. പക്ഷേ നാഫിയുമായി സാദൃശ്യമുള്ള ഒരു മൃതദേഹവും ലഭിച്ചില്ല. രഹസ്യമായി പൊലീസ് കേസ് തുടര്‍ന്നു. 

ഇതിനു പിന്നാലെയാണ് എറണാകുളത്തുള്ള പെണ്‍സുഹൃത്തുമായുള്ള നാഫിയുടെ ചാറ്റ്. ആലപ്പുഴ ഭാഗത്തുനിന്നായിരുന്നു ചാറ്റും ഫോണ്‍കോളും. അവിടെ ഒരു ബ്യൂട്ടി സലൂണില്‍ ജോലി ചെയ്തുവരുന്ന യുവാവ് നാഫിയാണെന്ന് പൊലീസിനു ബോധ്യപ്പെട്ടു. പിന്നാലെയെത്തിയ കാളികാവ് പൊലീസ് രണ്ടു മാസങ്ങള്‍ക്കിപ്പുറം പോക്സോപ്രതിയെ പിടികൂടി. 

രണ്ടുമാസം മുന്‍പാണ് മുഹമ്മദ് നാഫി വീടുവിട്ടത്. ബേപ്പൂര്‍ പൊലീസ് തീരദേശ പൊലീസിന്റെ സഹായത്തോടെയാണ് നാഫിയെത്തേടി കടലിലും തിരച്ചില്‍ നടത്തിയത്. നാഫിയുടെ ഫോണില്‍നിന്ന് എറണാകുളത്തുള്ള ഒരു പെണ്‍സുഹൃത്തിന് അയച്ച എസ്.എം.എസ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

ആലപ്പുഴയില്‍നിന്നാണ് പ്രതിയെ പിടിച്ചത്. ഒളിവില്‍പ്പോയശേഷം വീട്ടുകാരുമായോ സുഹൃത്തുകളുമായോ ബന്ധപ്പെട്ടിരുന്നില്ല. നാഫി പ്രതിയായ പോക്‌സോ കേസിന്റെ വിചാരണ കോടതിയില്‍ അന്തിമഘട്ടത്തിലാണ്. കേസില്‍നിന്ന് രക്ഷപ്പെടാനാണ് ആത്മഹത്യാനാടകം ആസൂത്രണംചെയ്തതെന്ന് പൊലീസ് പറഞ്ഞു.