Tuesday, 21 January - 2025

ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍ കുടുങ്ങി; രണ്ട് രോഗികള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് മലപ്പുറം അതിർത്തിയിലെ കാക്കഞ്ചേരിയില്‍ ഗതാഗതകുരുക്കില്‍ ആംബുലന്‍സുകള്‍ കുടുങ്ങി ഗുരുതരാവസ്ഥിയിലായിരുന്ന രണ്ട് രോഗികള്‍ മരിച്ചു. മലപ്പുറം എടരിക്കോട് സ്വദേശി സുലൈഖ,വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാർ എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി മലപ്പുറത്തെ ആശുപത്രികളില്‍ നിന്ന് കോഴിക്കോട്ടെ ആശുപത്രികളികളിക്ക് വരികയായിരുന്നു ഇരുവരും. അരമണിക്കൂറോളം ഗതാഗതകുരുക്കില്‍ കിടന്നെന്ന് ആംബുലന്‍സ് ഡ്രൈവർമാർ പറഞ്ഞു.

ദേശീയപാതയില്‍ കാക്കഞ്ചേരിയിലെ ഈ ഗതാഗതകുരുക്കിലാണ് രണ്ടു ജീവനകളുമായെത്തിയ ആംബുലന്‍സുകള്‍ കുടുങ്ങിയത്. കോട്ടക്കല്‍ മിംമ്സ് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിലേക്ക് വരികയായിരുന്ന എടരിക്കോട് സ്വദേശി സുലൈഖയായിരുന്നു ഒരു ആംബുന്‍സില്‍.

ഗുരുതരാവസ്ഥയിലായിരുന്ന ഇവർക്ക് ഗതാഗതകുരുക്കില്‍ തന്നെ കാർഡിയാക് അറസ്റ്റ് വന്നു. ആംബുലന്‍സിലുണ്ടായിരുന്ന നഴ്സുമാർ സിപിആർ ഉള്‍പ്പെടെ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വാഹനം ഗതാഗതകുരുക്കില്‍ തന്നെ കിടന്നത് നില വഷളാക്കി. രാമനാട്ടുകര ക്രസന്‍റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ചേളാരിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ഷജില്‍കുമാറിനെയും കൊണ്ടുവരികയായിരുന്നു രണ്ടാമത്തെ ആംബുലന്‍സ്. 20 മിനിറ്റിലധികം ഈ ആംബുലന്‍സും ഗതാഗത കുരുക്കില്‍ കിടന്നു. ആശുപത്രിയിലെത്തുമ്പോള്‍ ഷജിലും മരിച്ചു. ദേശീയപാത നിർമാണം നടക്കുന്ന കാക്കഞ്ചേരിയില്‍ ഗതാഗതകുരുക്ക് പതിവാണ്. രാത്രിയാകുന്നതോടെ ഇത് ഇരട്ടിയാകും. ഗതാഗതകുരുക്കൊഴിവാക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Most Popular

error: