ഹിജാബ് ധരിക്കാതെ യൂട്യൂബില്‍ വെര്‍ച്വല്‍ കച്ചേരി അവതരിപ്പിച്ചതിന് 27കാരിയായ ഇറാനിയന്‍ ഗായികയെ അറസ്റ്റ് ചെയ്തു. ടൈംസ് ഓഫ് ഇസ്രയേല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെയുള്ള മസന്ദരന്‍ പ്രവിശ്യയിലെ സാരി നഗരത്തില്‍ ശനിയാഴ്ചയാണ് ഗായിക പരസ്തൂ അഹമ്മദിയെ കസ്റ്റഡിയിലെടുത്തതെന്ന് അഭിഭാഷകന്‍ മിലാദ് പനാഹിപുര്‍ പറഞ്ഞു.
കച്ചേരി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിന് ശേഷം വ്യാഴാഴ്ച ഫയല്‍ ചെയ്ത കേസിനെ തുടര്‍ന്നാണ് അറസ്റ്റ്. കറുത്ത സ്ലീവ് ലെസ്സ് ഗൌൺ അണിഞ്ഞ്, മുടി മറയ്ക്കാതെ, നാല് പുരുഷ സംഗീതജ്ഞര്‍ക്കൊപ്പമാണ് കച്ചേരി അവതരിപ്പിച്ചത്. ‘ഞാന്‍ പരസ്തൂ, ഞാന്‍ സ്‌നേഹിക്കുന്ന ആളുകള്‍ക്ക് വേണ്ടി പാടാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയാണ്.
ഇത് എനിക്ക് അവഗണിക്കാന്‍ കഴിയാത്ത അവകാശമാണ്; ഞാന്‍ ആവേശത്തോടെ സ്‌നേഹിക്കുന്ന ഭൂമിക്ക് വേണ്ടി പാടുന്നു. ഇവിടെ, നമ്മുടെ പ്രിയപ്പെട്ട ഇറാന്റെ ഈ ഭാഗത്ത്, ചരിത്രവും നമ്മുടെ കെട്ടുകഥകളും കെട്ടുപിണഞ്ഞുകിടക്കുന്നു. ഈ സാങ്കല്‍പ്പിക കച്ചേരിയില്‍ എന്റെ ശബ്ദം കേള്‍ക്കൂ, ഈ മനോഹരമായ മാതൃരാജ്യത്തെ സങ്കല്‍പ്പിക്കുക,’- യൂട്യൂബിലെ വീഡിയോക്കൊപ്പം അഹമ്മദി കുറിച്ചു.





