ഡൽഹിയിൽ 40ലധികം സ്‌കൂളുകളിൽ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

0
710

ന്യൂഡൽഹി: ഡൽഹിയിൽ 40ലധികം സ്‌കൂളുകളിൽ ബോംബ് ഭീഷണി. രാവിലെയെത്തിയ അജ്ഞാത സന്ദേശത്തിന് പിന്നാലെ സ്‌കൂളുകളിൽ നിന്ന് കുട്ടികളെ ഒഴിപ്പിച്ചു. ഇ-മെയിൽ വഴിയാണ് ഭീഷണി എത്തിയതെന്നാണ് വിവരം.

ആർ.കെ പുരത്തെ ഡിപിഎസ്, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂൾ എന്നിവിടങ്ങളിലാണ് ആദ്യം സന്ദേശമെത്തിയത്. സ്‌കൂൾ ബിൽഡിംഗുകളിൽ പലയിടത്തായി ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ബോംബ് നിർവീര്യമാക്കണമെങ്കിൽ രണ്ട് കോടിയിലധികം രൂപ വേണമെന്നും ഭീഷണി സന്ദേശത്തിലുണ്ട്.

രാവിലെ അസംബ്ലി തുടങ്ങിയതിന് പിന്നാലെയാണ് സന്ദേശമെത്തിയത്. ഉടൻ തന്നെ കുട്ടികളെ വീട്ടിലക്കേയച്ച് സ്‌കൂളുകൾ ഫയർ ഡിപാർട്ട്‌മെന്റിലും പൊലീസിലും വിവരമറിയിച്ചു. അഗ്നിരക്ഷാസേന നടത്തിയ പരിശോധനയിൽ ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല.

ബോംബ് പൊട്ടിയാൽ അനേകം ജീവനുകൾ പൊലിയുമെന്നും എല്ലാവരും നരകിക്കണമെന്നും സന്ദേശത്തിൽ പറയുന്നു. മെയിൽ അയച്ചിരിക്കുന്ന ഐപി അഡ്രസ് ഉപയോഗിച്ച് പ്രതിയെ കുടുക്കാനാണ് പൊലീസിന്റെ നീക്കം.

നേരത്തേ ഒക്ടോബറിൽ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് സമീപം ബോംബ് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് അപകടമുണ്ടായിരുന്നു. അന്ന് കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമുണ്ടായില്ല.

ഇതിന് പിറ്റേദിവസം ഡൽഹിയിലെ എല്ലാ സ്‌കൂളുകളിലും ബോംബ് വച്ചിട്ടുണ്ടെന്ന് കാട്ടി സമാന രീതിയിൽ ഭീഷണി സന്ദേശമെത്തി. അന്ന് നടത്തിയ പരിശോധനയിലും ഒന്നും കണ്ടെത്താനായിരുന്നില്ല.