തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ തലസ്ഥാനത്തും പോരാട്ടച്ചൂട് എത്തിയെങ്കിലും മത്സരചിത്രം ഇതുവരെ വ്യക്തമായിട്ടില്ല. തീയതി പ്രഖ്യാപിച്ച ഞായറാഴ്ച വൈകീട്ടുതന്നെ ജില്ലയിലെ നിലവിൽ വിജയിച്ച മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽ.ഡി.എഫ്. പ്രചാരണം ആരംഭിച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിട്ടും യു.ഡി.എഫ്., എൻ.ഡി.എ. മുന്നണികളുടെ സ്ഥാനാർഥിനിർണയം പൂർത്തിയായിട്ടില്ല.
കഴിഞ്ഞതവണ ജില്ലയിലെ 13 സീറ്റുകളിലും വിജയിച്ച എൽ.ഡി.എഫ്. 11 ഇടത്തും നിലവിലെ എം.എൽ.എ.മാരെത്തന്നെ വീണ്ടും കളത്തിലിറക്കുകയാണ്. അതുകൊണ്ടുതന്നെ വോട്ടെടുപ്പ് തീയതി അറിഞ്ഞ ഞായറാഴ്ച വൈകീട്ടുതന്നെ എൽ.ഡി.എഫിന്റെ സ്ഥാനാർഥികളെല്ലാം മണ്ഡലങ്ങളിൽ റോഡ് ഷോയുമായി പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
സി.പി.എം. 10 എം.എൽ.എ.മാരെയും നിലനിർത്തിയപ്പോൾ സി.പി.ഐ. മന്ത്രി ജി.ആർ. അനിലിന് നെടുമങ്ങാട്ട് ഒരവസരംകൂടിനൽകി. വി.ശശി വിജയിച്ച ചിറയിൻകീഴിൽ പുതുമുഖമായ മനോജ് ഇടമനയാണ് സി.പി.ഐ.യുടെ സ്ഥാനാർഥി.
എൽ.ഡി.എഫിൽ ജനാധിപത്യ കേരള കോൺഗ്രസ് മത്സരിക്കുന്ന, മുൻ മന്ത്രി ആന്റണി രാജു വിജയിച്ച തിരുവനന്തപുരം, കഴിഞ്ഞതവണ എൽ.ഡി.എഫ്. പരാജയപ്പെട്ട ജനതാദൾ(എസ്) മത്സരിച്ച കോവളം എന്നിവിടങ്ങളിലാണ് ഇനി സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ളത്. ഇതിൽ തിരുവനന്തപുരം മണ്ഡലത്തിൽ ആന്റണി രാജു കോടതിവിധി കാരണം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത നേരിട്ടിരിക്കുകയാണ്.
ഈ സീറ്റ് സി.പി.എം. ഏറ്റെടുക്കുമെന്നാണ് സൂചന. ഇതിൽ മുന്നണിയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. കോവളത്ത് ഇത്തവണ എൽ.ഡി.എഫ്. സീറ്റ് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിനാണ്. മുൻ ജില്ലാപ്പഞ്ചായത്തംഗം ഭഗത് റൂഫസായിരിക്കും ഇവിടെ സ്ഥാനാർഥിയെന്നാണ് സൂചന.
യു.ഡി.എഫിൽ 13 മണ്ഡലങ്ങളിലും കോൺഗ്രസ് തന്നെയാണ് മത്സരിക്കുന്നത്. ആറ്റിങ്ങലിൽ ആർ.എസ്.പി.യാണ് മത്സരിക്കുന്നത്. കോവളത്ത് കോൺഗ്രസിന്റെ നിലവിലെ എം.എൽ.എ. എം. വിൻസെന്റ് രംഗത്തിറങ്ങും. മറ്റിടങ്ങളിൽ സ്ഥാനാർഥിനിർണയം അന്തിമഘട്ടത്തിലാണ്. ചിലയിടങ്ങളിൽ ആദ്യം പരിഗണിച്ചിരുന്ന പേരുകളിൽ ഇപ്പോൾ മാറ്റംവന്നിട്ടുണ്ട്. മുതിർന്ന നേതാക്കൾ പലരും മത്സരസന്നദ്ധതയറിച്ച് മുന്നോട്ടുവന്നതോടെയാണ് കോൺഗ്രസിന്റെ പട്ടിക വൈകുന്നത്.
സാമുദായിക സമവാക്യംകൂടി പരിഗണിച്ചായിരിക്കും ജില്ലയിലെ അന്തിമപട്ടിക കോൺഗ്രസ് പ്രഖ്യാപിക്കുക. ജില്ലയിൽ ശക്തമായി തിരിച്ചുവന്നാലേ സംസ്ഥാനഭരണം നേടാനാകൂവെന്ന തിരിച്ചറിവിൽ ശക്തരായ സ്ഥാനാർഥികളെ രംഗത്തിറക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ നേടിയ മികച്ച വിജയത്തിന്റെ പ്രതീക്ഷയിലാണ് യു.ഡി.എഫ്.
സംസ്ഥാനത്തുതന്നെ ബി.ജെ.പി.ക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള ജില്ലയാണ് തിരുവനന്തപുരം. ചരിത്രത്തിലാദ്യമായി കോർപ്പറേഷൻ ഭരണം പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ഇത്തവണ തിരുവനന്തപുരത്ത് പോരാട്ടത്തിനിറങ്ങുന്നത്. സംസ്ഥാനത്ത് ബി.ജെ.പി. ആദ്യം തുറന്ന നേമത്തെ അക്കൗണ്ട് വീണ്ടും തുറക്കാൻ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർതന്നെ മത്സരരംഗത്തിറങ്ങിയിട്ടുണ്ട്. വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖയും കഴക്കൂട്ടത്ത് മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസും സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ ബി.ജെ.പി. ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
അടുത്തദിവസങ്ങളിൽ മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതോടെ മത്സരരംഗം കൂടുതൽ വ്യക്തമാകും.
