അസദ് രാജ്യം വിട്ടു: സിറിയ പിടിച്ചെടുത്തതായി വിമതസേന; സൈനികർക്ക് അഭയം നൽകി ഇറാഖ്

0
2256

ഡമാസ്കസ്: വിമതരുടെ മുന്നേറ്റത്തെത്തുടർന്ന് സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് തലസ്ഥാനമായ ഡമാസ്കസ് വിട്ടതായി റിപ്പോർട്ട്. ബഷാർ അൽ അസദിന്റെ 24 വർഷത്തെ ഭരണത്തിന് അവസാനമായെന്ന് സിറിയയുടെ സൈനിക കമാൻഡ് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിൽ അറിയിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സിറിയ പിടിച്ചെടുത്തതായി വിമതസേന അറിയിച്ചു.

ഡമാസ്കസിലേക്ക് വിമതസേന പ്രവേശിച്ചെന്ന വാർത്തകൾക്കുപിന്നാലെ വിമാനത്തിൽ അജ്ഞാതമായ സ്ഥലത്തേക്ക് പ്രസിഡന്റ് യാത്ര തിരിച്ചുവെന്നാണ് രണ്ടു മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്.

ഡമാസ്‌കസ് വിമാനത്താവളത്തില്‍നിന്ന് ഒരു സ്വകാര്യ വിമാനത്തിലാണ് അസദ് പോയത്. വിമതര്‍ ഡമാസ്‌കസിലേക്ക് കടക്കുംമുമ്പായിരുന്നു അസദ് ഇവിടംവിട്ടതെന്നാണ് വിവരം. വിമതര്‍ എത്തിയതിന് പിന്നാലെ ഡമാസ്‌കസിന്റെ വിവിധ ഭാഗങ്ങളില്‍ വെടിവെപ്പുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹോംസ് അടക്കമുള്ള സുപ്രധാന നഗരങ്ങള്‍ കീഴടക്കിയ ശേഷമാണ് വിമതര്‍ തലസ്ഥാന നഗരിയിലേക്ക് കടന്നത്.

സിറിയൻ സൈന്യവും സുരക്ഷാ സേനയും ഡമാസ്കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചുപോയതായി യുദ്ധവിവരങ്ങൾ നിരീക്ഷിക്കുന്ന സംഘത്തെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎഫ്പിയും റിപ്പോർട്ട് ചെയ്തു. അസദിനെ പിന്തുണയ്ക്കുന്ന തങ്ങളുടെ സേന സിറിയൻ തലസ്ഥാനനഗരത്തിലെ പ്രദേശങ്ങൾ ഉപേക്ഷിച്ചുപോയെന്ന് ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചും എഎഫ്പി റിപ്പോർട്ട് ചെയ്തു. വർഷങ്ങളായി അസദ് സർക്കാരിനെ പിന്തുണയ്ക്കുന്ന സംഘടനയായിരുന്നു ഹിസ്ബുല്ല. സിറിയയിലെ ലറ്റാകിയ, ലെബനനിലെ ഹെർമൽ മേഖല തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഹിസ്ബുല്ലയുടെ സൈനികർ പിന്മാറിയത്. 

ഡമാസ്കസിലേക്ക് പ്രവേശിക്കുകയാണെന്ന് വിമതസേനയെ നയിക്കുന്ന ഹയാത്ത് തഹ്‌രീർ അൽ ഷംസ് നേരത്തേ അറിയിച്ചിരുനു. വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ർ അൽ സോർ എന്നിവിടങ്ങൾ കയ്യടക്കിയ വിമതർ തെക്കൻ മേഖലയുടെ നിയന്ത്രണം ഏതാണ്ടു പൂർണമായും പിടിച്ചെടുത്തു. ക്വിനെയ്ത്ര, ദേറാ, സുവെയ്ദ എന്നീ തെക്കൻ പ്രദേശങ്ങളും കയ്യടക്കി.

ഡമാസ്കസിൽ ആകെ സംഘർഷാവസ്ഥയാണെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. പണം പിൻവലിക്കാനായി എടിഎമ്മിനു മുന്നിൽ നീണ്ട ക്യൂ ആണ്. സാധനങ്ങൾ വാങ്ങി സൂക്ഷിക്കുന്ന പ്രവണതയും കൂടുന്നു. നിരത്തുകളിൽ ഗതാഗതക്കുരുക്ക് ശക്തമായി അനുഭവപ്പെടുന്നു. എല്ലാവരും പേടിച്ചിരിക്കുകയാണെന്നാണു വിവരം. അസദിന്റെ പിതാവ് അന്തരിച്ച ഹാഫിസ് അൽ അസദിന്റെ പ്രതിമ പ്രതിഷേധക്കാർ തകർത്തു. നൂറുകണക്കിന് സിറിയൻ സൈനികർക്ക് അഭയം കൊടുത്തതായി ഇറാഖ് അറിയിച്ചു. ഇക്കൂട്ടത്തിൽ 2000ത്തിൽ പരം സൈനികരുണ്ടെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു. 

സിറിയയിലെ അൽ ഖാഇദയുടെ ഉപ സംഘടനയാണ് ഹയാത്ത് തഹ്‌രീർ അൽ ഷംസ്. പാശ്ചാത്യ രാജ്യങ്ങൾ ഭീകര സംഘടനായായി മുദ്രകുത്തിയിട്ടുള്ള സംഘടനയുമാണിത്. അതിനിടെ ഇതുവരെ 3.70 ലക്ഷം ജനങ്ങൾ അഭയാർഥികളായിട്ടുണ്ടെന്ന യുഎന്നിന്റെ കണക്കും പുറത്തുവന്നിരുന്നു. സിറിയൻ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഒരു ഭീകരസംഘടനയെ അനുവദിക്കില്ലെന്ന് നിയുക്ത യുഎസ് ഡോണൾഡ് ട്രംപ് അറിയിച്ചു.

ബഷാർ അൽ അസദിന്റെ 24 വർഷത്തെ ഭരണം അവസാനിച്ചെന്ന് സിറിയയുടെ സൈനിക കമാൻഡ് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിൽ അറിയിച്ചെന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. അസദ് എവിടെയെന്നുള്ള ചോദ്യത്തോട് യുഎഇ പ്രതികരിച്ചില്ലെന്ന് വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് അറിയിച്ചു. അസദിന്റെ കുടുംബത്തിന് ദുബായ് അടക്കമുള്ളിടത്ത് സ്വത്തുക്കളുണ്ട്. 

സർക്കാരിന്റെ നടത്തിപ്പിനായി പ്രതിപക്ഷവുമായി കൈകോർക്കാൻ തയാറാണെന്ന് സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഘാസി ജലാലി വിഡിയോ സന്ദേശത്തിൽ അറിയിച്ചു. ഒരു പരിവർത്തന സർക്കാരിലേക്കു ചുമതലകൾ കൈമാറാൻ സന്നദ്ധനാണെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ‘‘ഞാനെന്റെ വീട്ടിലുണ്ട്. രാജ്യംവിട്ടിട്ടില്ല. ഈ രാജ്യത്തോടാണ് എന്റെ വിധേയത്വം. രാവിലെ ഓഫിസിലേക്കു പോകും. ജോലി ചെയ്യും’’ – ജലാലി കൂട്ടിച്ചേർത്തു. പൊതു സമ്പത്ത് നശിപ്പിക്കരുതെന്ന് അദ്ദേഹം സിറിയൻ പൗരന്മാരോട് ആവശ്യപ്പെട്ടു. അതേസമയം, പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടതായുള്ള റിപ്പോർട്ടുകളോട് അദ്ദേഹം പ്രതികരിച്ചില്ല. 

വിമാനത്തിൽ അജ്ഞാതമായ സ്ഥലത്തേക്ക് പ്രസിഡന്റ് യാത്ര തിരിച്ചുവെന്നാണ് രണ്ടു മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്.