ബിജെപി ശക്തികേന്ദ്രങ്ങളിൽ ഞെട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

0
1275

പാലക്കാട്: പാലക്കാട്ടെ ബിജെപി കേന്ദ്രങ്ങളിൽ ഞെട്ടിപ്പിക്കുന്ന മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ് യുഡിഎഫ്. നഗരസഭയിലെ ബിജെപി ശക്തികേന്ദ്രങ്ങളിലാണ് രാഹുൽ മാങ്കൂട്ടത്തിൽ അപ്രതീക്ഷിത കുതിപ്പുമായി മുന്നേറുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബിജെപിയുടെ സി. കൃഷ്ണകുമാറിനെ പിന്തള്ളി 1,418 വോട്ടിന്റെ ഭൂരിപക്ഷത്തിനു മുന്നിട്ടുനിൽക്കുകയാണ് രാഹുൽ.

മൂന്നാം റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫിന് 12,228 വോട്ടാണു ലഭിച്ചത്. എൻഡിഎക്ക് 11,381ഉം എൽഡിഎഫിന് 6,734ഉം ആണ് വോട്ട് നില. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ യുഡിഎഫ് 3,000ലേറെ വോട്ടിനു പിന്നിൽ നിൽക്കുന്ന മേഖലയിലാണ് രാഹുൽ മുന്നേറ്റമുണ്ടാക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 1,225 വോട്ടാണ് മൂന്നാം റൗണ്ടിൽ ലഭിച്ചിരുന്നത്.

നഗരസഭയിലെ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലായ ഒന്ന്, മൂന്ന് റൗണ്ടുകളിലും ബിജെപി പിന്നിലേക്കു പോയത്. നാലാം റൗണ്ടിൽ ബിജെപി നേരിയ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചിരുന്നത്.

ബിജെപി ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെട്ട അഞ്ചാം റൗണ്ട് അന്തിമഫലത്തിൽ നിർണായകമാകും. മൂത്താന്തറ, വടക്കന്തറ സൗത്ത്, വടക്കന്തറ സെൻട്രൽ അടക്കമുള്ള ബൂത്തുകളാണ് അഞ്ചാം റൗണ്ടിൽ എണ്ണുന്നത്. യുഡിഎഫ് വൻ വിജയം കണ്ട കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി 5,785 വോട്ടുമായി വൻ കുതിപ്പുണ്ടാക്കിയ മേഖലയാണിത്. 2,893 വോട്ട് മാത്രമാണ് യുഡിഎഫിനു ലഭിച്ചിരുന്നത്.

ഇതും കഴിഞ്ഞാൽ തുടർന്ന് യുഡിഎഫിനും എൽഡിഎഫിനും സ്വാധീനമുള്ള മേഖലയിലാണ് വോട്ടെണ്ണൽ നടക്കുക. അഞ്ചാം റൗണ്ടിലും ഭൂരിപക്ഷം തിരിച്ചുപിടിക്കാനായില്ലെങ്കിൽ ബിജെപിയുടെ വിജയപ്രതീക്ഷകൾ അസ്തമിക്കുമെന്നുറപ്പാണ്.

അതേസമയം, ബിജെപിക്ക് വലിയ സ്വാധീനമുള്ള നഗരത്തിലെ കൽപ്പാത്തി മേഖലയിൽ എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് 2,231 സീറ്റ് വോട്ടാണ് ഇവിടെ ലഭിച്ചത്. ഇത്തവണ 850ഓളം വോട്ട് ആണ് സരിൻ അധികമായി പിടിച്ചിരിക്കുന്നത്.