രാത്രി ലൈറ്റും നെറ്റുമില്ല, ഡേറ്റിങ്ങിനും റൂമിനും ധനസഹായം; റഷ്യൻ സെക്സ് മന്ത്രാലയ നിർദേശങ്ങൾ പുറത്ത്

0
2304

രാജ്യത്തെ ജനനനിരക്കില്‍ വന്‍കുറവുണ്ടായതോടെ ‘സെക്‌സ് മന്ത്രാലയം’ തന്നെ സ്ഥാപിച്ച് പരിഹാരം കാണാനുള്ള നീക്കത്തിലാണ് റഷ്യ. ഇത്തരമൊരു മന്ത്രാലയം ആരംഭിക്കുന്നത് റഷ്യയുടെ പരിഗണനയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിട്ടുമുണ്ട്. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്റെ വിശ്വസ്തയും കുടുംബസംരക്ഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന റഷ്യന്‍ പാര്‍ലമെന്റ് സമിതിയുടെ അധ്യക്ഷയായ നിന ഒസ്താനിയ ഇതുസംബന്ധിച്ച ഒരു അപേക്ഷ പരിഗണിക്കുകയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തെ ജനസംഖ്യ കുറയുന്നത് പരിഹരിക്കണമെന്ന് പ്രസിഡന്റ് പുതിന്‍ നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെ ഇക്കാര്യത്തില്‍ എങ്ങനെ പരിഹാരം കാണാമെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരും ആശയങ്ങള്‍ തേടുകയാണ്. 2022 മുതല്‍ യുക്രൈനുമായി യുദ്ധം ആരംഭിച്ചതിന് ശേഷം രാജ്യത്തെ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. എന്നാല്‍, രാജ്യത്തെ ജനനനിരക്ക് ഉയരുന്നുമില്ല. ഇതോടെയാണ് ജോലിയുടെ ഒഴിവുവേളകളിലടക്കം പങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണം എന്നതടക്കം പ്രസിഡന്റ് പുതിന്‍ നിര്‍ദേശിച്ചത്. ഇതിനുപിന്നാലെയാണ് രാജ്യത്ത് ‘സെക്‌സ് മന്ത്രാലയം’ ആരംഭിക്കുന്നത് പരിഗണനയിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.

ജനനനിരക്ക് ഉയര്‍ത്താനായി പലനിര്‍ദേശങ്ങളും ഇതിനകം അധികൃതര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. അവയില്‍ ചില നിര്‍ദേശങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇവയാണ് പ്രധാനപ്പെട്ട നിർദേശങ്ങൾ:


1. രാത്രി പത്തിനും പുലര്‍ച്ചെ രണ്ടിനും ഇടയില്‍ ലൈറ്റുകളും ഇന്റര്‍നെറ്റും ഓഫ് ചെയ്ത് പങ്കാളികള്‍ തമ്മിലുള്ള അടുപ്പവും സ്വകാര്യനിമിഷങ്ങൾ പങ്കുവെക്കാനുള്ള സാഹചര്യവും വര്‍ധിപ്പിക്കുക.

2. മക്കളുള്ള വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുക. ഇത് പെന്‍ഷനിലും ഉള്‍പ്പെടുത്തും.

3. ആദ്യത്തെ ഡേറ്റിങ്ങിന് 5000 റൂബിള്‍ വരെ (ഏകദേശം 4395 രൂപ) സര്‍ക്കാരിന്റെ സാമ്പത്തികസഹായം.

4. വിവാഹദിനം ഹോട്ടലില്‍ ചെലവഴിക്കാന്‍ ദമ്പതിമാര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. വിവാഹദിവസം രാത്രി ഹോട്ടലില്‍ താമസിക്കുന്നതിന് 26,300 റൂബിള്‍ വരെ (ഏകദേശം 23,122 രൂപ) സാമ്പത്തിക സഹായം നല്‍കുന്നതാണ് പരിഗണിക്കുന്നത്. ഇതിലൂടെ ഗര്‍ഭധാരണം പ്രോത്സാഹിപ്പിക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

രാജ്യത്തെ ജനനനിരക്ക് വര്‍ധിപ്പിക്കാനുള്ള ഇത്തരം നിര്‍ദേശങ്ങളെല്ലാം പുതുതായി ആരംഭിക്കുന്ന ‘സെക്‌സ് മന്ത്രാലയ’ത്തിന് കീഴില്‍ നടപ്പാക്കണമെന്നാണ് ആവശ്യം. അതിനിടെ, ഓരോ പ്രവിശ്യക്കനുസരിച്ചും ഇത്തരം സാമ്പത്തിക സഹായങ്ങളില്‍ വ്യതിയാനങ്ങളുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഖബറോവ്‌സ്‌ക് മേഖലയില്‍ 18-നും 23-നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ കുഞ്ഞിന് ജന്മം നല്‍കിയാല്‍ പുതിയ പദ്ധതിപ്രകാരം 900 യൂറോ വരെ (ഏകദേശം 97,311 രൂപ) സാമ്പത്തികസഹായം ലഭിക്കും. എന്നാല്‍, ചെല്‍യാബിന്‍സ്‌കില്‍ മേഖലയില്‍ ഇത് 8500 യൂറോ വരെ (ഏകദേശം 9.19ലക്ഷം രൂപ) യാണ്.

അടുത്തിടെ റഷ്യയിലെ പൊതുമേഖലയില്‍ ജോലിചെയ്യുന്ന വനിതാ ജീവനക്കാരില്‍നിന്ന് പ്രത്യേക ചോദ്യവലിയിലൂടെ അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ലൈംഗീകതയും ആര്‍ത്തവവുമായും ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദ്യാവലിയിലുണ്ടായിരുന്നത്.

എത്രാമത്തെ വയസ്സിലാണ് ലൈംഗീക ബന്ധം ആരംഭിച്ചത്, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാറുണ്ടോ, വന്ധ്യതാപ്രശ്‌നങ്ങളുണ്ടോ, എപ്പോഴെങ്കിലും ഗര്‍ഭിണിയായിട്ടുണ്ടോ, ആയിട്ടുണ്ടെങ്കില്‍ എത്രതവണ, എന്തെങ്കിലും ലൈംഗികരോഗങ്ങളുണ്ടോ തുടങ്ങിയവയായിരുന്നു ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത വനിതാ ജീവനക്കാര്‍ ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന ഉത്തരവും അധികൃതര്‍ നല്‍കി. ഇതിനുപുറമേ മോസ്‌കോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ ഫെര്‍ട്ടിലിറ്റി ടെസ്റ്റുകളും സര്‍ക്കാര്‍ വാഗ്ദാനംചെയ്തിരുന്നു. ഇതുവരെ ഇരുപതിനായിരത്തോളം സ്ത്രീകള്‍ ഈ സൗകര്യം വിനിയോഗിച്ചതായാണ് റിപ്പോര്‍ട്ട്.