‘എൻ. പ്രശാന്ത് വില്ലൻ, വഞ്ചനയുടെ പര്യായം’: രൂക്ഷവിമർശനവുമായി മേഴ്‌സിക്കുട്ടിയമ്മ

0
949

കൊല്ലം: എൻ. പ്രശാന്ത് ഐഎഎസിനെതിരെ മുൻ മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ. വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രശാന്ത്. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിൽ പ്രശാന്ത് വില്ലന്റെ റോളിൽ പ്രവർത്തിച്ചെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ഐഎഎസ് തലപ്പത്തെ പോരിൽ എൻ. പ്രശാന്തിനെതിരെ സർക്കാർ അച്ചടക്ക നടപടി ആലോചിക്കുന്നതിനിടെയാണ് മുൻമന്ത്രിയുടെ വിമർശനം

യുഡിഎഫിന് വേണ്ടി വിടുപണി ചെയ്ത ആളാണ് പ്രശാന്തെന്നും മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തി. ആഴക്കടൽ മത്സ്യബന്ധന കരാർ അതിന്റെ ഭാഗമായിരുന്നു. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ആളാണ് എൻ പ്രശാന്തെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ മേഴ്സിക്കുട്ടിയമ്മ പറയുന്നു.

അതേസമയം എൻ. പ്രശാന്തിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യമായ വിമർശനങ്ങൾ ഉന്നയിക്കുകയും അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ഐഎഎസിനെതിരെ കമന്റിലൂടെ മറുപടി നൽകുകയും ചെയ്തതലിൽ സർക്കാരിൽ കടുത്ത അതൃപ്തിയുണ്ട്.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എൻ. പ്രശാന്തിനോട് വിശദീകരണം തേടും. മറുപടിയുടെ അടിസ്ഥാനത്തിൽ തുടർന്ന് നടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനം.

ജയതിലകിനെക്കുറിച്ച് പൊതുജനമറിയേണ്ട ചില കാര്യങ്ങള്‍ തുറന്നുപറയുമെന്ന് പ്രശാന്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി ജയതിലകെന്നും എഫ്ബി പോസ്റ്റുകളിലെ മറുപടിയില്‍ പ്രശാന്ത് പറയുന്നു. എന്‍. പ്രശാന്ത് എസ്‌സി-എസ്ടി വകുപ്പിന് കീഴിലുള്ള ഉന്നതിയിലുണ്ടായിരുന്ന കാലത്തെ ചില ഫയലുകള്‍ കാണാനില്ലെന്ന് വാര്‍ത്തയാണ് രൂക്ഷവിമര്‍ശനങ്ങള്‍ക്ക് പിന്നില്‍.