മുംബൈ: എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകികൾക്ക് 25 ലക്ഷം രൂപയും കാറും ഫ്ലാറ്റും ദുബായിലേക്കുള്ള യാത്രയും വാഗ്ദാനം ചെയ്തിരുന്നതായി വിവരം. അറസ്റ്റിലായ 18 പേരിൽ നാല് പ്രതികൾക്കളാണ് വാഗ്ദാനം ലഭിച്ചത്. മുംബൈ ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളിൽ നിന്ന് ഈ വിവരം ലഭിച്ചത്.
ഒക്ടോബറിൽ അറസ്റ്റിലായ രാംഫൂൽചന്ദ് കനോജിയ (43), രൂപേഷ് മൊഹോൾ (22), ശിവം കൊഹാദ് (20), കരൺ സാൽവെ (19), ഗൗരവ് അപുനെ (23) എന്നിവർക്ക് 25 ലക്ഷം രൂപയും ഫ്ലാറ്റും കാറും ദുബായ് യാത്രയുമാണ് വാഗ്ദാനം ചെയ്തത്. ഈ നാല് പ്രതികളും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്. പൊലീസ് തിരയുന്ന സീഷാൻ അക്തറി(23)ൽ നിന്ന് കനോജിയ പണം കൈപ്പറ്റുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
സംഭവത്തിൽ വിശദാംശങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒളിവിലുള്ള സീഷാൻ അക്തർ പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ളയാളാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് പത്ത് ബാങ്ക് അക്കൗണ്ടുകളോളം ഉപയോഗിച്ചിരുന്നതായാണ് വിവരം.
ഒക്‌ടോബർ 12-നാണ് ബാബ സിദ്ദിഖി (66) വെടിയേറ്റ് മരിച്ചത്. മകന്റെ ഓഫീസിൽ നിന്ന് ഇറങ്ങി കാറിൽ കയറാൻ ശ്രമിക്കവെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. സംഭവത്തിൽ പിടിയിലായവർ തങ്ങൾ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലുള്ളവരാണെന്ന് പൊലീസിനോട് സമ്മതിച്ചിരുന്നു.





