സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല; പോഷക സംഘടനാനേതാക്കള്‍

0
1597

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ ദുര്‍ബലപ്പെടുത്താനുള്ള എത് നീക്കത്തെയും ചെറുക്കുമെന്ന് സമസ്ത പോഷക സംഘടനാനേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 

സമസ്തയുടെ സംഘടനാ  ശാക്തീകരണവും ആദര്‍ശ പ്രചാരണവും തടസ്സപ്പെടുത്താനുള്ള സംഘടിതമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതിനെതിരെ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും നേതാക്കള്‍ കൂട്ടി ചേര്‍ത്തു.

സമസ്തയുടെ സ്ഥാപനങ്ങളില്‍  മത നവീകരണ വാദികള്‍ നുഴഞ്ഞ് കയറുകയും പിടിമുറുക്കുകയും ചെയ്യുമ്പോള്‍ കേന്ദ്ര മുശാവറ അതിലിടപെടുകയും നേര്‍വഴിക്ക് നയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് സ്വാഭാവികമായ നടപടിക്രമം മാത്രമാണ്. ചില സ്ഥാപനങ്ങളില്‍ നവീന ചിന്താഗതിക്കാരെഅധ്യാപകരായിനിയമിക്കുന്നു. കരിക്കുലം കമ്മിറ്റിയില്‍  ഉള്‍പ്പെടുത്തുന്നു, ഇത്  തിരുത്താന്‍ ശ്രമിച്ച നേതൃത്വത്തെ അംഗീകരിക്കുന്നതിന് പകരം സമസ്തയെ ചോദ്യം ചെയ്തസ്ഥാപന മേധാവിക്കെതിരെ സമസ്ത അച്ചടക്ക നടപടി സ്വീകരിച്ചു.

ഇതാണ് വിവാദങ്ങളുടെ അടിസ്ഥാനം. ഇത് മറച്ച്   വെക്കാന്‍ സമസ്ത – ലീഗ് പ്രശ്‌നമായി അവതരിപ്പിക്കാനാണ് ആസൂത്രിതമായശ്രമം നടക്കുന്നത്.
സമസ്ത നേതാക്കളും സയ്യിദ് സാദിഖലി  ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും സി.ഐ.സി പ്രശ്‌നം  പരിഹരിക്കാന്‍ കോഴിക്കോട് ചര്‍ച്ചക്കിരിക്കുമ്പോഴാണ് സമസ്ത മാറ്റി നിര്‍ത്തിയ വ്യക്തിയെ ജനറല്‍ സെക്രട്ടറിയാക്കി കമ്മിറ്റി പുന:സംഘടിപ്പിച്ച വാര്‍ത്ത പുറത്ത് വരുന്നത്. ഈ നടപടി ശരിയായില്ലന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അസന്നിഗ്ദമായി പ്രഖ്യാപിച്ചതുമാണ്.

സമസ്ത നേതാക്കളും സയ്യിദ് സാദിഖലി  ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും സി ഐ സി വിഷയത്തില്‍ ഉണ്ടാക്കിയ പ്രശ്‌ന പരിഹാര ഫോര്‍മുല അംഗീകരിക്കുന്നതിന് പകരം അതിനെ സങ്കീര്‍ണമാക്കാനാണ് സി.ഐ.സി ബോധപൂര്‍വ്വം ശ്രമിച്ചത്. കമ്മിറ്റി പുന:സംഘടന ഒരു മാസം മുമ്പ് തന്നെ നടന്നിട്ടുണ്ടെന്നും ഒരു മാസം അത് പുറത്ത് വിടരുതെന്ന് ധാരണയുണ്ടായിരുന്നുവെന്നും ഇപ്പോള്‍ ചിലര്‍ വെളിപ്പെടുത്തിയത് ഏറെ ദുരൂഹമാണ്.

വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടാനും ആദരണീയരായ നേതാക്കളെ പൊതു ഇടങ്ങളില്‍ ഇകഴ്ത്തിക്കാണിക്കാനും ചിലര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സംഘടനയെ ദുര്‍ബലപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങളെ ചെറുക്കാനും സമസ്ത നേതൃത്വത്തിന് ശക്തി പകരാനും പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് സമസ്ത പോഷക സംഘടനാ നേതാക്കളായ സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എ.എം 
പരീദ്എറണാകുളം, സി.കെ.കെ മാണിയൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കെ.ടി കുഞ്ഞുമോന്‍ ഹാജി വാണിയമ്പലം, സുലൈമാന്‍ ദാരിമി ഏലംകുളം, ഇബ്‌റാഹീം ഫൈസി പേരാല്‍, ജി.എം സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, നിസാര്‍ പറമ്പന്‍ ആലപ്പുഴ, ഒ.പി.എം അഷ്‌റഫ്, റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തള്ളി, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ബഷീര്‍ അസ്അദി, കണ്ണൂര്‍ തുടങ്ങിയവര്‍പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.