ഇങ്ങനെയൊക്കെ സംഭവിക്കുമോ..സംഭവിക്കാന്‍ പാടുണ്ടോ. മലപ്പുറത്ത് ഇത്രയേറെ കുട്ടികള്‍ മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പോലൊരു മത്സരപ്പരീക്ഷയില്‍ യോഗ്യത നേടിയത് കോപ്പിയടിച്ചാണോ എന്നായിരുന്നു വി എസിന്റെ സംശയം
മലപ്പുറത്തിന് ഒരിക്കല്‍ കൂടി വര്‍ഗീയ പട്ടം ചാര്‍ത്തി ബഹുമാനപ്പെട്ട മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മതേതര സംഘടനയായ സി.പി.എമ്മിന്റെ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതെന്ന് ചിലര്‍ വിലപിക്കുന്നു. എന്നാല്‍ മലപ്പുറത്തിനും മുസ്‌ലിങ്ങള്‍ക്കുമെതിരെ വിഷപ്രയോഗം നടത്താന്‍ സി.പി.എം നേതാക്കള്‍ കാണിച്ച ഉത്സാഹത്തെ കേരളം ഇതാദ്യമായല്ല കാണുന്നത്. മുസ്‌ലിം വിഷയങ്ങളില്‍ കാലങ്ങളായി സി.പി.എം കൊണ്ടു നടക്കുന്ന കാപട്യവും ഇരട്ടത്താപ്പും ഒരിക്കല്‍ കൂടി മറനീക്കി എന്നതിലപ്പുറം മറ്റൊന്നും പുതുതായി സംഭവിച്ചിട്ടില്ല.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചു ജയിക്കുന്നവരെന്നാണ് 2005ല്‍ പ്രതിപക്ഷ നേതാവായിരിക്കെ വി.എസ് ആക്ഷേപിച്ചത്. സംസ്ഥാന മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷഫലം പ്രഖ്യാപിച്ച സമയത്തായിരുന്നു വി.എസിന്റെ വിവാദ പരാമര്‍ശം.
ആ വര്‍ഷത്തെ എന്‍ട്രന്‍സ് ലിസ്റ്റില്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ കൂടി ജില്ലയായ മലപ്പുറത്തെ കുട്ടികള്‍ നേടിയ ഉയര്‍ന്ന വിജയശതമാനം ഒട്ടും ദഹിച്ചില്ല അന്നത്തെ പ്രതിപക്ഷ നേതാവിന്. ഇങ്ങനെയൊക്കെ സംഭവിക്കുമോ..സംഭവിക്കാന്‍ പാടുണ്ടോ. മലപ്പുറത്ത് ഇത്രയേറെ കുട്ടികള്‍ മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പോലൊരു മത്സരപ്പരീക്ഷയില്‍ യോഗ്യത നേടിയത് കോപ്പിയടിച്ചാണോ എന്ന ഒരു തീര്‍ത്തും നിഷ്‌ക്കളങ്കമായ സംശയം വി.എസിനുണ്ടായി. അതുകൊണ്ട് ഇക്കാര്യം അന്വേഷിക്കണമെന്ന ആവശ്യവും വി.എസ് മുന്നോട്ടുവെച്ചു.
ഇതുകൊണ്ടൊന്നും കഴിഞ്ഞില്ല അദ്ദേഹത്തിന്റെ സംശയങ്ങള്‍. പിന്നീട് മുഖ്യമന്ത്രിയായതിനു ശേഷം അദ്ദേഹത്തിന് കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്ന എന്നതായിരുന്നു ആശങ്ക. ഹിന്ദു പെണ്‍കുട്ടികളെ മുസ്‌ലിം ചെറുപ്പക്കാര്‍ കല്യാണം കഴിച്ച്, 20 വര്‍ഷം കൊണ്ട് കേരളത്തെ ഒരു മുസ്‌ലിം പ്രദേശമാക്കി മാറ്റും. 2010ല്‍ ഡല്‍ഹിയില്‍ വെച്ച് കേരളത്തിന്റെ മുഖ്യമന്ത്രി സ്വന്തം സംസ്ഥാനത്തെ കുറിച്ച് നടത്തിയ പരാമര്‍ശമാണിത്. മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കാനായി നടത്തുന്ന ഒരു പദ്ധതിയാണിതെന്നും പ്രസ്താവിച്ചു കളഞ്ഞു വി.എസ്.
ഒന്നാം പിണറായി സര്‍ക്കാറില്‍ മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രനും മലപ്പുറത്തിനെതിരെ വര്‍ഗീയ ആക്ഷേപം നടത്തിയിട്ടുണ്ട്. ”മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണ്. അത് മത ന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണം വരുന്ന മേഖലയാണ്.” ഇതായിരുന്നു കടകംപള്ളിയുടെ വാക്കുകള്‍. 2017ല്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തിരുവനന്തപുരത്ത് മുനിസിപ്പല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ല സമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം.
ഇതിനെയെല്ലാം പിന്തുടര്‍ന്നുള്ള പിണറായിയുടെ പ്രസ്താവന ഒരു പടികൂടി മുന്നിലാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 150 കിലോ കോടിയുടെ സ്വര്‍ണവും 123 കോടി രൂപയുടെ ഹവാലയും മലപ്പുറത്ത് നിന്ന് പൊലീസ് പിടികൂടിയെന്നും കടത്തിയ സ്വര്‍ണ്ണവും ഹവാലയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നുമാണ് മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ലൗ ജിഹാദ് സ്ഥാപിക്കാന്‍ എന്നും സംഘ്പരിവാര്‍ ഉയര്‍ത്തിക്കാട്ടുന്ന വി.എസ് മൊഴികള്‍ക്കൊപ്പം ഇനി പിണറായിയുടെ മലപ്പുറത്തെ രാജ്യദ്രോഹ ആശങ്ക തുളുമ്പുന്ന മഹദ് വചനങ്ങള്‍ കൂടി ചേര്‍ത്തു വെക്കപ്പെടും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സുപ്രഭാതം ഓൺലൈൻ പ്രസിദ്ധീകരിച്ചത്
