‘റിദാൻ വധക്കേസിൽ തെളിവ് നശിപ്പിക്കാൻ സാധ്യത; പി.വി അൻവർ

0
547

കോഴിക്കോട്: തൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയെന്ന് പി.വി അൻവർ എംഎൽഎ. സുജിത് ദാസിനെ സസ്പെൻഡ് ചെയ്തത്, നടപടി തുടങ്ങി എന്നതാണ് വ്യക്തമാക്കുന്നത്. തൃശ്ശൂർ ഡിഐജി നാളെ തൻ്റെ മൊഴി എടുക്കാൻ എത്തുമെന്നും അന്വേഷണത്തിൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അൻവർ പറഞ്ഞു.

‘റിദാൻ വധക്കേസിൽ തെളിവ് നശിപ്പിക്കാൻ സാധ്യത കൂടുതലാണ്, കേസന്വേഷണം തിരിച്ചുവിടാന്‍ പൊലീസിലെ ചിലർ ശ്രമിക്കും. റിദാന്റെ ഭാര്യയും പ്രതിയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ പൊലീസ് ശ്രമിച്ചു. ഭർത്താവ് മരിച്ച് മൂന്നാം ദിവസം ഭാര്യയായ പെണ്‍കുട്ടിയെ ഭീകരമായി മർദിച്ചു.’ അൻവർ ആരോപിച്ചു.

‘റിദാൻ്റെ മരണത്തിൽ മുൻ എസ്പി സുജിത് ദാസിൻ്റെ പങ്ക് പരിശോധിക്കണം. കേസിലെ നിർണായകമായ രണ്ട് ഫോണുകൾ കണ്ടെത്തിയില്ല. കേസില്‍ പുനരന്വേഷണമോ സിബിഐ അന്വേണമോ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. നാലുദിവസം അരിച്ചുപെറുക്കിയ ഷാന്റെ വീട്ടിൽ നിന്ന് പൊലീസ് തോക്ക് കണ്ടെടുത്തതിൽ ദുരൂഹതയുണ്ട്.

കരിപ്പൂർ സ്വർണകടത്ത് നടത്താൻ പൊലീസിൽ ഒരു വിഭാഗമുണ്ട്. മൂന്നു വർഷമായി കസ്റ്റംസല്ല, സുജിത് ദാസിന്റെ ഡാന്‍സാഫാണ് സ്വർണം പിടിക്കുന്നത്. സ്വർണം കൊണ്ടുവരുന്നവരെ കസ്റ്റംസ് സംഘം കടത്തിവിടുകയും വിവരം ഡാന്‍സാഫിന് കൈമാറുകയും ചെയ്തു’- അൻവർ പറഞ്ഞു.