ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മസ്ജിദ് സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പ

0
1797

ജക്കാർത്ത: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളി സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ പ്രസിദ്ധമായ ഇസ്തിഖ്‌ലാൽ മസ്ജിദിലാണ് പോപ്പ് നേരിട്ടെത്തി വിവിധ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ഇവിടെ നടന്ന മതാന്തര സൗഹാർദ സമ്മേളനത്തിൽ പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്.

12 ദിവസം നീണ്ടുനിൽക്കുന്ന ഏഷ്യാ, പസഫിക് പര്യടനത്തിന്റെ ഭാഗമായായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ഇന്തോനേഷ്യൻ സന്ദർശനം. ഇസ്തിഖ്‌ലാൽ പള്ളിയിൽ നടന്ന ഇന്റർഫെയ്ത്ത് സമ്മേളനത്തിന്റെ വേദിയിലേക്ക് ഗ്രാൻഡ് ഇമാം നാസറുദ്ദീൻ ഉമർ കത്തോലിക്കസഭയുടെ പരമാധ്യക്ഷനെ സ്വീകരിച്ചാനയിച്ചു. ഇമാമിനെ നേരിൽകണ്ടതോടെ കൈയിൽ ചുംബിച്ച് അഭിവാദ്യം ചെയ്തു മാർപാപ്പ. മാർപാപ്പയെ ആലിംഗനം ചെയ്തും നെറ്റിയിൽ മുത്തം നൽകിയും ഇമാം നാസറുദ്ദീൻ തിരിച്ചും സ്‌നേഹാദരം പ്രകടിപ്പിച്ചു.