‘ക്രൂര ബലാത്സംഗം നടന്നു’; സിദ്ദിഖിനെതിരെ മൊഴി നൽകി യുവ നടി

0
2866

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരായ നടിയുടെ മൊഴിയിൽ ഗുരുതര പരാമർശങ്ങൾ. ക്രൂര ബലാത്സംഗം നടന്നെന്ന് യുവതി അന്വേഷണ സംഘത്തിന് മുമ്പിൽ മൊഴി നൽകി. 2016 ൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ചാണ് ലൈംഗിക പീഡനം നടന്നത്. അന്നേ ദിവസത്തെ രേഖകൾ ഹാജരാക്കാൻ അന്വേഷണ സംഘം ഹോട്ടലിന് നിർദ്ദേശം നൽകി.

ഇതുവരെ ആരോപണങ്ങളായിരുന്നത് ഇപ്പോൾ പരാതിയാവുകയും അതിൽ അന്വേഷണത്തിലേക്ക് നീങ്ങുകയുമാണ്. മ്യൂസിയം പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. വനിതകൾക്കായുള്ള തിരുവനന്തപുരത്തെ സഖി ഓഫീസ് ആസ്ഥാനത്ത് നടന്ന മൊഴിയെടുപ്പ് മൂന്ന് മണിക്കൂർ നീണ്ടു. ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങിയ മൊഴിയെടുപ്പ് മൂന്ന് മണിവരെയാണ് നീണ്ടത്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായ എസ് ഐ ആശാ ചന്ദ്രനാണ് മൊഴി രേഖപ്പെടുത്തിയത്. മ്യൂസിയം സ്റ്റേഷനിലെ എസ്ഐ കൂടിയാണ്. ഇന്ന് രാവിലെ മ്യൂസിയം പൊലീസ് ഏഴ് വർഷം കഠിന തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി സിദ്ദിഖിനെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 376, 506 വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.

നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചർച്ചകൾക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡടിപ്പിച്ചത്. അതിവേഗ അന്വേഷണത്തിനാണ് സാധ്യത. യുവനടിയുടെ വൈദ്യ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.

ഇതിനിടെ യുവനടിയുടെ രഹസ്യ മൊഴി നാളെ രേഖപ്പെടുത്തും. തിരുവനന്തപുരം കോടതിയില്‍ വനിതാ മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുക. കേസ് ഫയൽ മ്യൂസിയം പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയേക്കും.

കഴിഞ്ഞ ദിവസമാണ് സിദ്ദിഖിനെതിരായ ആരോപണത്തില്‍ നടി പരാതി നല്‍കിയത്. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നടന്‍ സിദ്ദിഖ്. ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. നടിയുടെ പരാതിയില്‍ ബലാത്സംഗകുറ്റം ചുമത്തിയതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കുന്നത്.

ആരോപണത്തില്‍ നടിക്കെതിരെയും സിദ്ദിഖ് പരാതി നല്‍കിയിട്ടുണ്ട്. ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതില്‍ ആവശ്യപ്പെടുന്നത്. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നല്‍കിയത്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോള്‍ മാത്രമാണ്. ആരോപണള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യമാണെന്നും പരാതിയില്‍ സിദ്ദിഖ് ആരോപിച്ചിരുന്നു.