ദുബായ്: മദ്യപിച്ച് ലക്കുകെട്ട് ദുബായ് പൊലീസിനെ ആക്രമിച്ച അമേരിക്കൻ സമൂഹമാധ്യമ ഇൻഫ്ലുവൻസറെയും സഹോദരനെയും അറസ്റ്റ് ചെയ്തു. വ്യോമസേനാ വെറ്ററനും മിസ്റ്റർ യുഎസ്എ മത്സരാർഥിയുമായ ജോസഫ് ലോപസ്, സഹോദരൻ ജോഷ്വ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചതായി അധികൃതർ പറഞ്ഞു.
ദുബായ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക, അറസ്റ്റിനെ ചെറുക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് ഇവരുടെ പേരിലുള്ളതെന്ന് ദുബായ് മീഡിയ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ പരുക്കേൽപ്പിക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തതിന് ഇവർക്ക് 1,428 ഡോളർ (5,244 ദിർഹം) പിഴയും മൂന്ന് മാസത്തെ ജയിൽ ശിക്ഷയും വിധിച്ചു.
അറസ്റ്റിന്റെ വിശദാംശങ്ങൾ യുഎഇ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. 24 കാരനായ ജോസഫ് ലോപസിന് ഇൻസ്റ്റാഗ്രാമിൽ ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട്. കൂടാതെ മിസ്റ്റർ ലൂസിയാന എന്ന സ്ഥാനപ്പേരും ലഭിച്ചിട്ടുണ്ട്. ഇൗ വർഷത്തെ മിസ്റ്റർ യുഎസ്എ മത്സരത്തിൽ പങ്കെടുക്കാനിരിക്കുകയായിരുന്നു. എന്നാൽ അറസ്റ്റ് നവംബറിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കിയതായും റിപ്പോർട്ടുണ്ട്.





