ബാങ്കില്‍ നിന്ന് 26 കിലോ സ്വര്‍ണ്ണവുായി മുങ്ങിയ ബാങ്ക് മാനേജര്‍ അറസ്റ്റില്‍

0
2332

കോഴിക്കോട്: വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചില്‍ നിന്ന് 26 കിലോ സ്വര്‍ണ്ണം തട്ടിച്ച കേസില്‍ നിര്‍ണായക അറസ്റ്റ്. പ്രതി മുന്‍ ബാങ്ക് മാനേജര്‍ മധ ജയകുമാര്‍ പിടിയിലായി. തെലങ്കാനയില്‍ നിന്നാണ് പ്രതി പിടിയിലായത്. തെല്ലങ്കാന പൊലീസിന്റെ കസ്റ്റഡിയിലുള്ള മധ ജയകുമാറിനെ അറസ്റ്റ് ചെയ്യാനായി കേരളാ പൊലീസിന്റെ അന്വേഷണ സംഘം തെലങ്കാനയിലേക്ക് പുറപ്പെട്ടു.

17 കോടിയുടെ സ്വര്‍ണ്ണം നഷ്ടമായ വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയില്‍ നടന്നത് അവിശ്വനീയമായ വികാസങ്ങളാണ്. മൂന്ന് വര്‍ഷമായി ബാങ്കിലുണ്ടായിരുന്ന മാനേജര്‍ സ്ഥലംമാറി പോകുന്നു. പിറകെ എത്തിയ പുതിയ മാനേജര്‍ നടത്തിയ പരിശോധനയില്‍ ബാങ്കിലെ 26 കിലോ സ്വര്‍ണ്ണം വ്യാജമാണെന്ന് കണ്ടെത്തുന്നു.

സ്ഥലം മാറ്റിയ മുന്‍ മാനേജര്‍ മധ ജയകുമാര്‍ പുതിയ സ്ഥലത്ത് ചുമതല ഏല്‍ക്കാതെ മാറി നില്‍ക്കുന്നു. പിന്നീട് ഫോണ്‍ സ്വിച്ചോഫാക്കി മുങ്ങുന്നു. ഒടുവില്‍ എല്ലാത്തിനും പിറകില്‍ സോണല്‍ മാനേജറാണെന്നും, കാര്‍ഷിക വായ്പയുടെ മറവില്‍ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ചേര്‍ന്ന് വന്‍ തട്ടിപ്പാണ് നടന്നതെന്ന വ്യക്തമാക്കി മധ ജയകുമാര്‍ വീഡിയോയുമായി രംഗത്തെത്തുന്നു.

സോണല്‍ മാനേജരുടെ നിര്‍ദേശ പ്രകാരം ആണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സ്വര്‍ണ്ണം പണയം വെച്ച് ാര്‍ഷിക ഗോള്‍ഡ് ലോണ്‍ നല്‍കിയതെന്നുമായിരുന്നു മധ ജയകുമാറിന്റെ വിശദീകരണം. പ്രതിയുടെ അറസ്റ്റിലായതോടെ ഇക്കാര്യങ്ങളിലെല്ലാം കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ബാങ്ക് ഓഫിസില്‍ എത്തി കേസില്‍ പരിശോധന നടത്തും. അന്വേഷണം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് ജില്ലാ ക്രൈം ബ്രാഞ്ചു സംഘം ബാങ്കില്‍ നേരിട്ട് പരിശോധനക്കെത്തുന്നത്. ബാങ്ക് രജിസ്റ്ററുകളാണ് അന്വേഷണ സംഘം പരിശോധിക്കുക. മുന്‍ ബാങ്ക് മാനേജര്‍ മധ ജയകുമാറിന്റെ വിഡിയോയില്‍ പറയുന്ന സ്വകാര്യ ധന കാര്യസ്ഥാപനത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിലെ ജീവനക്കാരെയും ഉടമസ്ഥരെയും അന്വേഷണ സംഘം നേരിട്ട് കാണും. തട്ടിപ്പിന് പിന്നിലുള്ള ആളെന്ന് ജയകുമാര്‍ വീഡിയോയില്‍ ആരോപിക്കുന്ന ബാങ്ക് സോണല്‍ മാനേജരെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.