മേജര്‍ ജനറല്‍ വി.ടി മാത്യു മടങ്ങുകയാണ്, നൂറുകണക്കിനാളുകള്‍ക്ക് രക്ഷനേടാന്‍ വഴി തുറന്നതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ…..

0
1643

മേപ്പാടി: ചൂരല്‍ മലയിലും മുണ്ടക്കൈയിലുമുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മേജര്‍ ജനറല്‍ വി.ടി മാത്യു മടങ്ങുകയാണ്, നൂറുകണക്കിനാളുകള്‍ക്ക് രക്ഷനേടാന്‍ വഴി തുറന്നതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ… മേജര്‍ ജനറലിന് നാടിന്റെ സ്‌നേഹവും ആദരവും അറിയിച്ച് ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ യാത്രയയപ്പ് നല്‍കി.

ബാംഗ്ലൂരിലുള്ള കേരള -കര്‍ണാടക ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങളും തെരച്ചിലും അദ്ദേഹം നിരീക്ഷിക്കും. ചൂരല്‍മല, മുണ്ടക്കൈ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍ നടന്ന ഉടന്‍ തന്നെ പൊലിസ്, ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ജൂലൈ 30ന് ഉച്ചയ്ക്ക് 12.30 നാണ് ഇന്ത്യന്‍ സേനാ വിഭാഗം എത്തിയത്.

ആദ്യഘട്ടത്തില്‍ തന്നെ നിരവധി ആളുകളെ രക്ഷിക്കാന്‍ കഴിഞ്ഞു. ജൂലൈ 31 നാണ് കേരള കര്‍ണാടക ജി.ഒ.സി (ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്) മേജര്‍ ജനറല്‍ വി.ടി. മാത്യു വരുന്നതും രക്ഷാ ദൗത്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതും. പ്രതികൂല കാലാവസ്ഥയിലും രക്ഷാദൗത്യം വിജയിപ്പിക്കാന്‍ സാധിച്ചതില്‍ വളരെ സംതൃപ്തിയുണ്ടെന്നും വി.ടി മാത്യു മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യമെങ്കില്‍ വീണ്ടും വരുമെന്നും മേജര്‍ കൂട്ടിച്ചേര്‍ത്തു. 

500 ഓളം വരുന്ന സേനാംഗങ്ങളില്‍, മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിലെ ബെയ്ലി പാലം നിര്‍മ്മിക്കുന്നതില്‍ അതിവിദഗ്ധരായ സൈനികരും ഉള്‍പ്പെട്ടിരുന്നു. ആദ്യദിനം മുന്നൂറോളം പേരെയാണ് ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെടുത്തിയത്. 

ഉടന്‍തന്നെ ബെയ്ലി പാല നിര്‍മ്മാണവും ആരംഭിച്ചു. ഇതോടൊപ്പം അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് നടപ്പാലവും നിര്‍മ്മിച്ചു. അന്നുമുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് മുമ്പില്‍ ഉണ്ടായിരുന്നത് മലയാളിയായ മേജര്‍ ജനറല്‍ വി.ടി മാത്യു ആയിരുന്നു. രാപകലില്ലാതെ മുഴുവന്‍ സേനാംഗങ്ങള്‍ക്കൊപ്പം കഠിനപ്രയത്നം നടത്തി. ഏകദേശം 500 പേരെയാണ് രണ്ട് ദിവസം കൊണ്ട് രക്ഷപ്പെടുത്തിയത്. 500 സൈനികര്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

ഇടുക്കി തൊടുപുഴ സ്വദേശിയായ വി.ടി മാത്യു മദ്രാസ് റെജിമെന്റിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. പാകിസ്താന്‍ അതിര്‍ത്തിയിലും ചൈന അതിര്‍ത്തിയിലും കമാന്‍ഡിങ് ഓഫിസറായി ജോലി ചെയ്തിട്ടുണ്ട്. 2021ല്‍ രാഷ്ട്രപതിയുടെ യുദ്ധ സേവാ മെഡലും 2023ല്‍ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലും നേടിയിട്ടുണ്ട്‌