എന്തുകൊണ്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ല; കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കേരളത്തിന് അടിയന്തരമായി ധനസഹായം നല്‍കാനുള്ള സമയമായിട്ടില്ലെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത ശേഷം കേരളം സാഹയം ആവശ്യപ്പെടട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
വയനാട്ടിലെ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടോ എന്ന് ചോദിച്ച സുരേഷ് ഗോപി അതിനുള്ള നിയമമുണ്ടോ എന്നും ചോദിച്ചു. തുടര്‍ന്ന് ആദ്യം നിയമം പോയി പഠിക്കൂ എന്നും മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി ദേഷ്യത്തോടെ പറഞ്ഞു.
നിങ്ങള്‍ കൈരളി ആണോ എന്ന ചോദ്യം കൈരളി ന്യൂസ് റിപ്പോര്‍ട്ടറോട് ചോദിച്ച ശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പരാമർശം ഉണ്ടായി. എന്റെ ഇടപെടല്‍ നിങ്ങളോട് പറയേണ്ട കാര്യമില്ല എന്നുമായിരുന്നു ദില്ലിയില്‍വെച്ച് സുരേഷ്‌ഗോപിയുടെ പ്രതികരണം.
എന്തുകൊണ്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ല; കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
അതേസമയം, വയനാട് ഉരുള്‍പൊട്ടലിനെ എന്തുകൊണ്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിലെ നിയമതടസമെന്താണെന്നതിന് മറുപടി കേന്ദ്ര സര്‍ക്കാര്‍ പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തോട് വേര്‍തിരിവുകള്‍ കാണിക്കാതെ വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയാറാകണമെന്ന ഡോ. ജോണ്‍ബ്രിട്ടാസ് എംപി അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ കേന്ദ്രം പ്രതികരിച്ചില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തരശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള മറ്റൊരു ബിജെപി എംപിയും നല്‍കിയ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയങ്ങളിന്മേല്‍ കഴിഞ്ഞദിവസം ഉച്ചഭക്ഷണ ഇടവേള ഒഴിവാക്കി രാജ്യസഭയില്‍ പ്രത്യേക ചര്‍ച്ച നടന്നിരുന്നു. വയനാട്ടില്‍ കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ ഒരു ഹ്രസ്വ വിവരണവും നിലവിലെ അവിടുത്തെ അവസ്ഥയും കൂടാതെ സംസ്ഥാനം കേന്ദ്രത്തില്‍ നിന്നും അടിയന്തരമായി പ്രതീക്ഷിക്കുന്ന സഹായങ്ങളെന്തൊക്കെയെന്നും ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഡോ. ജോണ്‍ബ്രിട്ടാസ് സഭയില്‍ വിശദീകരിച്ചിരുന്നു.
