മഞ്ചേരി: എറണാകുളത്ത് പാർട്ടി ജില്ലാക്യാമ്പിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം നടത്തിയ വിവാദപരാമർശത്തിന് മറുപടിയുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സുന്നി ആദർശങ്ങളെ ആർക്കും എവിടെവെച്ചും പരിഹസിക്കാമെന്ന് ആരെങ്കിലും കരുതിയാൽ അവർക്കു തെറ്റുപറ്റിയെന്നും പൊതുവേദികൾ ഇതിനായി ഉപയോഗിച്ചാൽ അത് അപകടത്തിലേക്കുള്ള പോക്കായിരിക്കുമെന്നും ജിഫ്രി തങ്ങൾ ലീഗിന് മുന്നറിയിപ്പുനൽകി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇത്തരക്കാർക്കെതിരേ ശബ്ദിച്ചാൽ മറ്റുവല്ല പ്രയാസങ്ങളും ഉണ്ടാകുമെന്നാണ് പലരും കരുതുന്നത്. സമസ്തയുടെ ആശയം ഇവിടെവേണ്ടാ, ജനറൽ ഇസ്‌ലാം മതിയെന്നാണ് അവരുടെ വാദം. സുന്നത്ത് ജമാഅത്തിനെ താറടിക്കാൻ ഞങ്ങൾ നേതൃസ്ഥാനത്തിരിക്കുമ്പോൾ ആരെയും അനുവദിക്കില്ലെന്നും തങ്ങൾ പറഞ്ഞു. ബുധനാഴ്ച നടന്ന മുദരിസ് ജില്ലാ സംഗമത്തിലായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം.
അല്ലാഹുവോട് ഇടയാളൻമാരില്ലാതെ പ്രാർഥിച്ചാൽ മതിയെന്ന തന്റെ വഹാബി ആശയം സമുദായത്തിന്റെ പൊതു പ്ലാറ്റ്‌ഫോമായ ലീഗ് വേദിയിൽ പ്രസംഗിച്ചത് സുന്നി വിശ്വാസത്തോടുള്ള അവഹേളനമാണെന്ന് ചൂണ്ടിക്കാട്ടി സമസ്തയിലെ ഒരുവിഭാഗം സലാമിനെതിരേ രംഗത്തുവന്നിരുന്നു. ഭൂരിഭാഗം സുന്നി വിശ്വാസികളുള്ള പാർട്ടിയുടെ അമരത്തിരുന്ന് സുന്നി വിശ്വാസങ്ങളെ പരിഹസിക്കുന്ന സലാമിനെ നിയന്ത്രിക്കണമെന്ന് ചൂണ്ടിക്കാട്ടി നേതാക്കൾ പാർട്ടി അധ്യക്ഷൻ സാദിഖലി തങ്ങൾക്കും പി.കെ. കുഞ്ഞാലിക്കുട്ടിക്കും കത്തുനൽകുകയുംചെയ്തു. തുടർന്ന് സലാം ഖേദം പ്രകടപ്പിച്ചെങ്കിലും മുതിർന്ന ലീഗ് നേതാക്കളാരും വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. ഇതിലുള്ള അമർഷമാണ് ജിഫ്രി തങ്ങളുടെ വിമർശനത്തിനു പിന്നിലെന്നാണ് സൂചന.
സി ഐ സി വിഷയത്തിലും വ്യക്തത വരുത്തി
കോഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളേജസിനെയും (സി.ഐ.സി.) വാഫി, വഫിയ്യ സംവിധാനത്തെയും സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞിട്ടില്ലെന്ന സി ഐ സി നേതാവിന്റെ പ്രസ്താവനയെയും ജിഫ്രി തങ്ങൾ തള്ളി. ‘ഞാൻ അങ്ങനെയുള്ള വിദ്യാഭ്യാസത്തെ അംഗീകരിച്ചെന്നരീതിയിൽ ചിലയാളുകളുടെ പ്രസംഗം കേട്ടു. അതു ശരിയല്ല. സി.ഐ.സി.ക്കെതിരേ സമസ്തയെടുത്ത നിലപാടിൽ മാറ്റമില്ല. പ്രശ്‌നങ്ങളിൽ ഇപ്പോഴും ചർച്ച നടന്നുവരുകയാണ്. നല്ലനിലയിലാണെങ്കിൽ അങ്ങനെ പോകാം. അല്ലെങ്കിൽ അല്ലാത്തനിലയിലും – തങ്ങൾ പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക