മുബൈ: ഇൻസ്റ്റഗ്രാം റീൽസ് വഴി ഒരുവര്‍ഷം മുന്‍പ് കാണാതായ അമ്മയെ കണ്ടെത്തി യുവാവ്. വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം വീട് വിട്ട് പോയതായിരുന്നു മുബൈ സ്വദേശിയുടെ അമ്മ. പൊലീസില്‍ പരാതി നല്‍കി ഒരു വർഷത്തോളമായി തങ്ങളുടെ അമ്മയെ കാത്തിരിക്കുകയായിരുന്നു സ്ത്രീയുടെ വീട്ടുക്കാർ. മാസങ്ങളോളം അമ്മയ്ക്കുവേണ്ടി യുവാവും തിരച്ചിലിലായിരുന്നു. അടുത്ത ബന്ധുക്കളുടെ വീടുകളിലെല്ലാം തിരഞ്ഞിട്ടും നിരാശയായിരുന്നു ഫലം.
ഒരാഴ്ച മുൻപാണ് ശിവാജി ധൂതെയെന്ന ഫോട്ടോഗ്രാഫര്‍ തന്റെ ഇൻസ്റ്റഗ്രം വഴി ഒരു റീൽസ് പോസ്റ്റ് ചെയ്യുന്നത്. വീഡിയോ കാണാനിടയായ മുബൈ സ്വദേശിയുടെ സുഹൃത്ത് സംശയം തോന്നി വീട്ടുക്കാരെ അറിയിക്കുകയായിരുന്നു. റീല്‍ കണ്ടതോടെ അത് തന്റെ അമ്മ തന്നെയാണെന്ന് യുവാവ് ഉറപ്പിക്കുകയായിരുന്നു. ഫോട്ടോഗ്രാഫറുമായി ബന്ധപ്പെട്ടപ്പോൾ മഹാരാഷ്ട്ര സോലാപുർ ജില്ലയിലെ പന്ഥാര്‍പുരില്‍ നിന്നാണ് വീഡിയോ എടുത്തത് എന്ന് അറിഞ്ഞു. വിവരമറിഞ്ഞ് ഉടന്‍തന്നെ ഇയാള്‍ പന്ഥാര്‍പുരിലെത്തി. ക്ഷേത്രത്തില്‍ നല്ല തിരക്കായിരുന്നതിനാൽ അന്വേഷണത്തിൽ അമ്മയെ കണ്ടെത്താൻ ആയില്ല. പിന്നീടുളള തിരച്ചലിൽ അമ്മയെ കണ്ടെത്തുകയായിരുന്നു.
പന്ഥാര്‍പുര്‍ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവർക്ക് മഴക്കോട്ട് വിൽക്കുന്ന പത്തു വയസ്സുകാരന്റെ വീഡിയോയാണ് ഫോട്ടോഗ്രാഫര്‍ ചിത്രീകരിച്ച് റീൽ ആക്കിയത്. മഴക്കോട്ടു വാങ്ങിയ ഒരു സ്ത്രീയ്ക്ക് 200 രൂപയ്ക്ക് ചിലറ കൊടുക്കാൻ ഇല്ലാത്തതിനാൽ അടുത്തിരുന്ന മറ്റൊരു സ്തീയുടെ അടുത്തേക്ക് കുട്ടി ഓടുന്നതായി വീഡിയോയിൽ കാണിക്കുന്നുണ്ട്. കുട്ടി ചില്ലറ വാങ്ങുന്ന സ്ത്രീയായിരുന്നു യുവാവിന്റെ അമ്മ. തന്റെ പോസ്റ്റ് കാരണം ഒരു അമ്മയും മകനും ഒരുമിപ്പിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഫോട്ടോഗ്രാഫര്‍ ശിവാജി ധൂതെ പറഞ്ഞു.