വിവാദ ട്രെയിനി ഐഎഎസ് ഓഫീസറായ പൂജ ഖേദ്കറിന് 17 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് കണക്കുകള്‍. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ (യുപിഎസ്‌സി) സമർപ്പിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുപിഎസ്‌സിക്ക് നൽകിയ വിവരമനുസരിച്ച്, ഐഎഎസ് ഓഫീസറായി ചേരുന്നതിന് മുമ്പ് പൂജാ ഖേദ്കറിന് 17 കോടി രൂപയുടെ സ്വത്ത് ഉണ്ടായിരുന്നുവെന്നും അതിൽ നിന്ന് 43 ലക്ഷം രൂപ വാർഷിക വരുമാനമുണ്ടായിരുന്നതായും പറയുന്നുണ്ട്.
110 ഏക്കർ വരുന്ന കൃഷിഭൂമിയും 1.6 ലക്ഷം ചതുരശ്ര അടിയുള്ള ആറു കടകളും ഏഴു ഫ്‌ളാറ്റുകളും പൂജയുടെ കുടുംബത്തിനുണ്ട്. 900 ഗ്രാം സ്വർണവും ഡയമണ്ടും സ്വന്തമായുണ്ട്. 17 ലക്ഷം രൂപ മൂല്യമുള്ള സ്വർണവാച്ച്, ഔഡി അടക്കം നാല് ആഡംബര കാറുകൾ, രണ്ട് സ്വകാര്യ കമ്പനികളിൽ പാർട്ണർഷിപ്പ് എന്നിവയും ഇവരുടെയും കുടുംബത്തിന്റെയും പേരിലുണ്ട്.
പൂജയ്ക്ക് മാത്രം 17 കോടി രൂപയുടെ ആസ്തിയുണ്ട്. പൂജയുടെ അമ്മ മനോരമയുടെ സ്വത്ത് 15 കോടിയോളം രൂപയും പിതാവിന്‍റെ സ്വത്ത് 40 കോടി രൂപയുമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. അതുകൊണ്ട് തന്നെ പൂജയ്ക്ക് എങ്ങനെയാണ് നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് ലഭിച്ചത് എന്ന ചോദ്യം ഉയരുന്നുണ്ട്. ശക്തമായ രാഷ്ട്രീയ പിന്തുണയില്ലാതെ അത് സാധ്യമല്ലെന്നാണ് ആരോപണം.
2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ ഖേദ്കർ. ശാരീരിക പരിമിതിയുള്ളവരുടെ വിഭാഗത്തിലാണ് പൂജ യുപിഎസ്‌സി പരീക്ഷ എഴുതിയത്. തനിക്ക് മാനസിക രോഗമുണ്ടെന്ന് കാണിച്ച് സർട്ടിഫിക്കറ്റും സമർപ്പിച്ചു. പ്രത്യേക ഇളവുകൾ നേടിയാണ് ഐഎഎസ് ഉദ്യോഗസ്ഥയായതെന്നാണ് ആരോപണം. പൂജയെ വൈദ്യപരിശോധനയ്ക്ക് വിളിച്ചപ്പോൾ ആറ് തവണയാണ് ഒഴിഞ്ഞുമാറിയത്.
ശേഷം സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയായിരുന്നു. തുടർന്ന് 2023 ഫെബ്രുവരി 23ന് പൂജാ ഖേദ്കറിനെതിരെ സി.എ.ടി വിധി പ്രസ്താവിച്ചു. എന്നാൽ അതിന് ശേഷം ചില രാഷ്ട്രീയ ഇടപെടലുകൾ കാരണം ഖേദ്കറുടെ നിയമനം സാധുവായി പ്രഖ്യാപിക്കപ്പെട്ടു.
കാഴ്‌ചവെല്ലുവിളി ഉണ്ടെന്ന് തെളിയിക്കുന്ന വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി ഐഎഎസ് ഉദ്യോഗസ്ഥ പദവി നേടിയെന്നാണ് പൂജയ്‌ക്കെതിരെയുള്ള ആരോപണം. മാര്‍ക്ക് കുറവായിരുന്നെങ്കിലും വൈകല്യങ്ങള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് ലഭിച്ച ഇളവുകള്‍ പൂജയുടെ ഐ.എ.എസ് നേട്ടത്തിന് സഹായകമായി. കൂടാതെ പൂജക്ക് 841-ാം റാങ്ക് (AIR) ലഭിക്കുകയും ചെയ്തു. നഗർ സൗത്ത് മണ്ഡലത്തിൽ നിന്നുള്ള വഞ്ചിത് ബഹുജൻ അഘാഡിയുടെ സ്ഥാനാർത്ഥിയായി പൂജയുടെ പിതാവ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.
അര്‍ഹതയില്ലാത്ത അധികാരം ഉപയോഗിച്ചതിന്‍റെ പേരിലാണ് പ്രൊബേഷണറി ഐഎഎസ് ഓഫിസർ ഡോ. പൂജ ഖേദ്കറെ മഹാരാഷ്ട്ര സർക്കാർ പൂണെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റി. പുണെ കളക്ടർ ഡോ.സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
പൂജാ ഖേദ്കറെ പൂനെയിൽ നിന്ന് വാഷിമിലേക്ക് മാറ്റാൻ തിങ്കളാഴ്ച വൈകുന്നേരമാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഭരണപരമായ കാരണങ്ങളാലാണ് സ്ഥലംമാറ്റം നടത്തിയതെന്ന് മഹാരാഷ്ട്ര സർക്കാർ അസിസ്റ്റൻ്റ് സെക്രട്ടറി എസ് എം മഹാദിക് ഒപ്പിട്ട സർക്കാർ ഉത്തരവിൽ പറയുന്നു.
വാഷിമിന്‍റെ സൂപ്പർ ന്യൂമറി അസിസ്റ്റന്‍റ് കളക്ടറായാണ് സ്ഥലം മാറ്റിയത്. പ്രൊബേഷൻ ഓഫിസർക്ക് അനുവദനീയമല്ലാത്ത പ്രത്യേക അധികാരങ്ങൾ കളക്ടറുടെ ഓഫീസിൽ നിന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പൂജ വിവാദത്തിലായിരുന്നു. ഒരു പ്രൊബേഷണറി ഓഫിസർ എന്ന നിലയിൽ, വാഹനത്തിൽ ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിന് അർഹതയില്ലാതിരുന്നിട്ടും തൻ്റെ സ്വകാര്യ ഓഡി കാറിൽ പൂജ ചുവപ്പും നീലയും നിറത്തിലുള്ള ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്വകാര്യ കാറിൽ ‘മഹാരാഷ്ട്ര സർക്കാർ’ എന്ന ബോർഡും സ്ഥാപിച്ചിരുന്നു.ഈ ചിത്രവും ഇന്‍റര്‍നെറ്റില്‍ വൈറലായിരുന്നു.