രാഹുല്‍ ദുരന്ത ഭൂമിയിലേക്ക്; മരിച്ചവരുടെ കുടുംബങ്ങളുമായി സംസാരിക്കും

ലഖ്‌നൗ: തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ കൊല്ലപ്പെട്ട ഹാഥ്‌റസിലേക്ക് പുറപ്പെട്ട് കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. മരിച്ചവരുടെ കുടംബാംഗങ്ങളുമായും ദുരന്തത്തിന്റെ ഇരകളുമായും രാഹുല്‍ സംസാരിക്കും.

ഭോലെ ബാബ എന്നറിയപ്പെടുന്ന സൂരജ് പാല്‍ എന്ന ആള്‍ദൈവത്തിന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് 121 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. രാഹുലിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പരിപാടിയുടെ വളണ്ടിയര്‍മാരായ ആറ് പേരെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഭോലെ ബാബയുടെ പേര് എഫ്‌ഐആറില്‍ ഇല്ല. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് പൊലീസ്. ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോലെ ഭോലെ ബാബയ്ക്കായി മെയിന്‍പൂരിയിലെ ആശ്രമത്തില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പ്രധാന പ്രതി ദേവ്പ്രകാശ് മധുകറും ഒളിവിലാണ്. ഇയാളെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതിരുകടന്ന ആള്‍ദൈവ ആരാധനയും സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തതയുമാണ് ഹഥ്‌റാസ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.