മകൾക്കെതിരെ ലൈംഗികാതിക്രമം; 43കാരന് 11 വർഷം കഠിന തടവ്

0
2150

മലപ്പുറം: മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 43കാരന് 11 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം അധിക തടവ് അനുഭവിക്കണം.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജാണ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം അഞ്ചു വർഷം വീതം കഠിന തടവും 25,000 രൂപ വീതം പിഴയും മറ്റൊരു വകുപ്പിൽ ഒരു വർഷം കഠിന തടവുമാണ് ശിക്ഷ. ഇത് ഒരുമിച്ച് അനുഭവിച്ചാൽ മതി.

പ്രതി പിഴയടയ്ക്കുന്നപക്ഷം അതിജീവിതയ്ക്ക് നൽകണം. നഷ്ടപരിഹാരം അനുവദിക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദേശിച്ചു. പെരിന്തൽമണ്ണ എസ്‌ഐമാരായിരുന്ന എ എം യാസിർ, കെ കെ തുളസി എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി പരമേശ്വരത്ത് ഹാജരായി. 12 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.