പങ്കാളിക്ക് 2 ഭാര്യമാര്‍ കൂടിയുണ്ടെന്നറിഞ്ഞത് ഗര്‍ഭിണിയായപ്പോള്‍;വീണ്ടും വിവാഹം

0
2670

മാന്നാർ: ആലപ്പുഴയില്‍ ഒന്നേകാൽ വയസ്സുള്ള മകനെ ക്രൂരമായി മർദിച്ച കസ്റ്റഡിയിലായ മാതാവ് കുട്ടിയുടെ പിതാവിനെതിരെ പീഡനത്തിനു പൊലീസിൽ പരാതി നൽകി. കുട്ടംപേരൂര്‍ സ്വദേശി അനീഷയാണ് കുട്ടിയുടെ പിതാവായ തിരുവനന്തപുരം പാങ്ങോട് മറിയം ഹൗസിൽ നജുമുദീനെതിരെ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.

രണ്ടു ദിവസം മുൻപാണ് ഒന്നേകാൽ വയസുള്ള ആൺകുട്ടിയെ ക്രൂരമായി മർദിച്ചതിന് അനീഷയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. കുട്ടിയെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടിയെ മർദ്ധിച്ചത്. ഇതിന് മുന്നേ അനീഷ രണ്ട് തവണ വിവാഹം ചെയ്തിരുന്നു.

പിന്നീട് സമൂഹ്യ മാധ്യമം വഴി പരിചയത്തിലായ നജുമുദീനൊപ്പം 2022 ഏപ്രിൽ മുതൽ ജീവിക്കുകയായിരുന്നു. അനീഷയും നജുമുദീനും ഔദ്യോഗികമായി വിവാഹിതരായിരുന്നില്ല. ഇരുവരും ഒരുമിച്ച് ജീവിച്ച് തുടങ്ങിയതിന് ശേഷമാണ് നജുമുദീന് വേറെ രണ്ട് ഭാര്യമാരുണ്ടെന്ന് അനീഷ അറിയുന്നത്. ​ഗർഭിണിയായ സമയത്ത് നജുമുദീൻ വേറൊരു വിവാഹം ചെയ്തതിലൂടെ പ്രശ്നങ്ങൾ ​ഗുരുതരമാവുകയായിരുന്നു.

2023ൽ വീട്ടിലേക്ക് മടങ്ങിയെത്തിയ അനീഷ ഇപ്പോൾ പിതാവ് ഇസ്മായിലിനോടൊപ്പം ആണ് താമസിക്കുന്നത്. ഒന്നിലേറെ വിവാഹങ്ങൾ കഴിച്ച വിവരം നജുമുദീൻ ഇത് മറച്ചുവെച്ചാണ് കൂടെ താമസിപ്പിച്ചതെന്നാണ് അനീഷ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. ഒന്നേകാൽ വയസ്സുള്ള മകനെ ക്രൂരമായി മർദിച്ച കേസിൽ അനീഷയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കുഞ്ഞിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി വിദേശത്തുള്ള നജുമുദീന് അയച്ചു കൊടുത്തിരുന്നു. നജുമുദീൻ തന്നെയാണ് ദൃശ്യങ്ങള്‍ ബാലാവകാശ കമ്മീഷന് നല്‍കിയതും. ഇതിന്റെ അടിസ്ഥാനത്തിലാണ് അനീഷയ്ക്കെതിരെ കേസെടുത്തത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുഞ്ഞിനെയും അനീഷയുടെ ആദ്യ വിവാഹത്തിലുള്ള മകനെയും ജില്ലാ ശിശുക്ഷേമ സമിതിക്കു കൈമാറി.