ലോകത്തിലെ തന്നെ മികച്ച ആദ്യ പത്ത് കമ്പനികളിൽ ഒന്നായ സഊദി അരാംകോയുടെ കൂടുതൽ ഓഹരികൾ വിറ്റഴിക്കാനുള്ള പദ്ധതിക്ക് അന്തിമ രൂപരേഖ തയ്യാറായതായി റിപ്പോർട്ട്.
ഏകദേശം പത്ത് ബില്യൺ ഡോളറിന്റെ ഓഹരികളാണ് വിൽക്കാൻ പദ്ധതിയിടുന്നത്. ജൂണിൽ ഓഹരി വിൽപ്പന സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. സഊദി ദേശീയ എണ്ണകമ്പനിയെ ഉദ്ധരിച്ച് അന്ത്രാഷ്ട്ര ബിസിനസ് മാധ്യമങ്ങളാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
പബ്ലിക് ഓഫറിംഗിലൂടെ തുക സമാഹരിക്കുകയാണ് ലക്ഷ്യം. റിയാദ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്താണ് വിൽപ്പന നടക്കുക. ഇതിനായുള്ള കൂടിയാലോചനകൾ നടന്നു.
മേഖലയിലെ ഏറ്റവും വലിയ സ്റ്റോക്ക് ഡീലുകളിൽ ഒന്നായിരിക്കും ആരാംകോയുടെ ഓഹരികൾ വിൽക്കുന്നത്. സഊദി ഗവൺമെൻ്റ് ആണ് അരാംകോയുടെ ഏറ്റവും വലിയ ഓഹരിയുടമ. 90% ഓഹരിയും സർക്കാരിന്റേതാണ്.
എന്നാൽ വിൽപ്പന സംബന്ധിച്ച് സർക്കാരിൻ്റെ കമ്മ്യൂണിക്കേഷൻ ഓഫീസും അരാംകോയും ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ നിശ്ചിത ശതമാനം ഓഹരികൾ കമ്പനി വിറ്റഴിച്ചിരുന്നു.
രാജ്യത്ത് നടന്നു വരുന്ന വമ്പൻ പദ്ധതികളുടെ പൂർത്തീകരണത്തിനും വിഷൻ 2030 പോലുള്ള പദ്ധതികൾക്കും ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ ഓഹരി വിൽപ്പന നടത്തുന്നതെന്നാണ് സൂചന.




