Saturday, 27 July - 2024

തെരഞ്ഞെടുപ്പ് കാലത്ത് മുസ്‌ലിം വിരുദ്ധ വിദ്വേഷ പരസ്യങ്ങൾക്ക് മെറ്റ അനുമതി നല്‍കി; ഗുരുതര കണ്ടെത്തലുകൾ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കു നീങ്ങുമ്പോൾ ടെക് ഭീമനായ മെറ്റയ്‌ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ. മുസ്‌ലിംകൾക്കെതിരെ വിദ്വേഷം പരത്തുന്ന ബി.ജെ.പിയുടെ പരസ്യചിത്രങ്ങൾക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃ കമ്പനിയായ മെറ്റ അനുമതി നൽകിയെന്നാണു പുറത്തുവരുന്ന വിവരം.

സിവിൽ സൊസൈറ്റി കൂട്ടായ്മയായ ഇന്ത്യ സിവിൽ വാച്ച് ഇന്റർനാഷനലും(ഐ.സി.ഡബ്ല്യു.ഐ) കോർപറേറ്റ് അക്കൗണ്ടബിലിറ്റി സംഘമായ ഇക്കോയും ചേർന്നാണു തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുള്ള പരസ്യങ്ങളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമമായ ‘ദി ഗാർഡിയൻ’ പുറത്തുവിട്ടിരിക്കുകയാണ്.

മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പരസ്യങ്ങൾക്കാണ് മെറ്റ ഒരു എതിർപ്പുമില്ലാതെ പച്ചക്കൊടി കാട്ടിയത്. ‘ഈ കീടങ്ങളെ കത്തിച്ചുകളയണം’, ‘ഹിന്ദുരക്തം ചിന്തുകയാണ്; ഈ നുഴഞ്ഞുകയറ്റക്കാരെ ചുട്ടുകളയണം’ എന്നു തുടങ്ങുന്ന തലക്കെട്ടുകളിലുള്ള ബി.ജെ.പി പരസ്യങ്ങളാണ് മെറ്റ് പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിച്ചത്.

പാകിസ്താൻ പതാക ചേർത്തുവച്ച് ‘ഹിന്ദുക്കളെ ഇന്ത്യയിൽനിന്നു തുടച്ചുനീക്കാൻ’ നോക്കുന്ന പ്രതിപക്ഷ നേതാവിനെ വകവരുത്തണമെന്ന് ആഹ്വാനം ചെയ്യുന്നതാണു മറ്റൊരു വിഡിയോ. മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്നതിനപ്പുറം കലാപത്തിനു പ്രേരണ നൽകുന്നതാണ് ഇവയെല്ലാം.

ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലയളവിൽ മെറ്റ പ്ലാറ്റ്‌ഫോമുകളില് വന്ന പരസ്യങ്ങളാണ് അന്വേഷണത്തിൽ പരിശോധിച്ചത്. മേയ് എട്ടിനും 13നും ഇടയിൽ ഇത്തരത്തിൽ വിദ്വേഷജനകമായ 14 പരസ്യങ്ങൾക്കാണ് മെറ്റ അനുമതി നൽകിയത്.

മുസ്‌ലിംകൾക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നതും മതസ്പർധ പരത്തുന്ന തരത്തിലുള്ള വ്യാജ വിവരങ്ങൾ അടങ്ങിയതുമായ പരസ്യചിത്രങ്ങളാണ് ഇവയെല്ലാമെന്ന് പഠനത്തിൽ പറയുന്നു. നിശബ്ദപ്രചാരണ സമയത്തെ നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളുമെല്ലാം മറികടന്നും ഇത്തരത്തിലുള്ള പരസ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.

മുസ്‌ലിംകളെ കത്തിക്കാനും കൊല്ലാനും ആഹ്വാനം ചെയ്യുന്ന വിഡിയോകളിൽനിന്നു പണം സമ്പാദിക്കുകയും ചെയ്തിട്ടുണ്ട് മെറ്റ. വിദ്വേഷ പ്രസംഗം, പീഡനം, അതിക്രമം, വ്യാജവാർത്ത, അക്രമം, കലാപപ്രേരണ തുടങ്ങിയവയുമായി ബന്ധപ്പെട്ട് കമ്പനിയുടെ തന്നെ നയങ്ങൾക്കു വിരുദ്ധമായ പരസ്യ വിഡിയോകൾക്കാണ് മെറ്റ അനുമതി നൽകിയത്.

പ്രതിപക്ഷം മുസ്‌ലിംകളോട് പ്രീണനനയം സ്വീകരിക്കുന്നുവെന്ന് ആരോപിക്കുകയും ‘മുസ്‌ലിം അധിനിവേശക്കാർ’ ഇന്ത്യയെ വിഴുങ്ങാൻ പോകുകയാണെന്നു ഭീതി പരത്തുകയും ചെയ്യുന്ന വിഡിയോകൾ ഇക്കൂട്ടത്തിലുണ്ട്. മുസ്‌ലിംകൾ രാമക്ഷേത്രം ആക്രമിച്ചെന്ന വ്യാജ പ്രചാരണങ്ങളുമുണ്ട്.

Most Popular

error: