റിയാദ്: മല്ലൻമാർ ഏറ്റു മുട്ടി
സഊദിയിൽ നടന്ന ഹെവിവെയ്റ്റ് ബോക്‌സിങിൽ ഉക്രൈന്‍ താരം ഒലെക്‌സാണ്ടര്‍ ഉസിക്ക് റിങ് ഫെയര്‍ കിരീടം ചൂടി. ഒലെക്‌സാണ്ടര്‍ ഉസിക്ക് ഇതുവരെ തോല്‍വി ഏറ്റു വാങ്ങിയിട്ടില്ല. പങ്കെടുത്ത 21 മത്സരങ്ങളില്‍ 12 നോക്കൗട്ട് ഉള്‍പ്പെടെ എല്ലാം വിജയിച്ചു. 2012 ഒളിമ്പിക് ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു.
റിയാദിലെ കിംഗ്ഡം അറീനയില്‍ നടന്ന പോരാട്ടത്തില്‍ ലോക ചാമ്പ്യന്മാരായ ടൈസണ്‍ ഫ്യൂറിയെ പരാജയപ്പെടുത്തിയാണ് ഉസിക്ക് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയത്.
സൗദി സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ഫൈസല്‍ അടക്കം മുപ്പതിനായിരം പേര്‍ പോരാട്ടം സാക്ഷിയാകാനെത്തി.
രാജ്യാന്തര സംഘടനകളായ വേള്‍ഡ് ബോക്‌സിംഗ് കൗണ്‍സില്‍ (ഡബ്ല്യു.ബി.സി), വേള്‍ഡ് ബോക്‌സിങ് അസോസിയേഷന്‍ (ഡബ്ല്യു.ബി.എ), ഇന്റര്‍നാഷനല്‍ ബോക്‌സിങ് ഫെഡറേഷന്‍ (ഐ.ബി.എഫ്), വേള്‍ഡ് ബോക്‌സിങ് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.ബി.ഒ) എന്നിവയുടെ നാലു ഹെവിവെയ്റ്റ് ബെല്‍റ്റുകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ അപരാജിത റെക്കോര്‍ഡ് ആണ് ഉസിക്ക് നിലനിര്‍ത്തിയത്.
മൂന്നാം റൗണ്ടില്‍ പ്രവേശിച്ചയുടന്‍ ഉസിക്കിനെ അടിക്കാന്‍ ഫ്യൂറി ശ്രമിച്ചു. ഉസിക്ക് ഒഴിഞ്ഞുമാറി. റഫറിമാരുടെ സജീവമായ ഇടപെടലും ഉണ്ടായി. തുടക്കം മുതല്‍ ഉസിക്ക് ശക്തമായ പ്രകടനം കാഴ്ച വെച്ചു. കാണികളുടെ ആര്‍പ്പുവിളികള്‍ക്കിടെ ഫ്യൂരിയും വിട്ടുകൊടുത്തില്ല. എന്നാല്‍ പത്താം റൗണ്ടില്‍ ഫ്യൂരി വീണു. പതിനൊന്നാം റൗണ്ടിലേക്ക് കടന്ന ശേഷം ഉസിക്കിനെ വിജയിയായി റഫറിമാര്‍ പ്രഖ്യാപിക്കുകയായിരുന്നു.സ്‌കൈ സ്‌പോര്‍ട്‌സ്, ടിഎന്‍ടി, ഇഎസ്പിഎന്‍, ഡാസണ്‍ എന്നിവയുള്‍പ്പെടെ നിരവധി ആഗോള ടെലിവിഷന്‍ നെറ്റ്‌വര്‍ക്കുകളും പ്ലാറ്റ്‌ഫോമുകളും മത്സരം തല്‍ക്ഷണം സംപ്രേക്ഷണം ചെയ്തു.