Saturday, 27 July - 2024

മുടിവെട്ടാന്‍ രാഹുല്‍ ഗാന്ധിയെത്തി; പിന്നെ സംഭവിച്ചത്

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ അപ്രതീക്ഷിതമായി മുടിവെട്ടാനെത്തിയ ആള്‍ കടയുടമയുടെയും ജീവനക്കാരുടെയും ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയായിരുന്നു പ്രചാരണ ചൂടിനിടെ മിഥുന്‍ കുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മുംബ ദേവി ഹെയര്‍ കട്ടിങ് സലൂണിലെത്തിയത്.

മുടി വെട്ടാനും താടി ഡ്രിം ചെയ്യുന്നതിനുമാണ് രാഹുല്‍ സലൂണിലെത്തിയത്. രാഹുലിന്റെ സന്ദര്‍ശനത്തിന് ശേഷം കടയുടെ ‘പവര്‍’ തന്നെ മാറിയെന്നാണ് ഉടമയും ജീവനക്കാരും പറയുന്നത്.

തിങ്കളാഴ്ചയാണ് രാഹുല്‍ ഗാന്ധി സലൂണിലെത്തിയത്. തന്റെ കടയില്‍ അത്രയും വലിയൊരു നേതാവ് വരുമെന്ന് ഒരിക്കലും സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് മിഥുന്‍ കുമാര്‍ പ്രതികരിച്ചത്. കടയിലെത്തുന്ന കസ്റ്റമേഴ്സിന്റെ എണ്ണം വര്‍ധിച്ചുവെന്ന് ജീവനക്കാരും പറയുന്നു.

നേരത്തെ 10 പേരൊക്കെയാണ് കടയില്‍ വന്നിരുന്നത്, എന്നാല്‍ ഇപ്പോള്‍ നിരവധി പേരാണ് കടയിലെത്തുന്നത്. ആ ദിവസം മുതല്‍ തങ്ങള്‍ നിരവധി ഫോള്‍ കോളുകള്‍ വരുന്നുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് രാഹുല്‍ ഗാന്ധി എന്തെങ്കിലും പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് കടയിലെ ജീവനക്കാരനായ അമന്‍ കുമാറിന്റെ മറുപടി ഇങ്ങനെ, ‘പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല, ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പാര്‍ട്ടിക്ക് വോട്ട് ചെയ്യാനാണ് അദ്ദേഹം പറഞ്ഞത്.’ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അഗ്നവീര്‍ റിക്രൂട്ട്‌മെന്റ് പദ്ധതി നിര്‍ത്തലാക്കുമെന്ന് രാഹുല്‍ പറഞ്ഞതായും അമന്‍ കൂട്ടിച്ചേര്‍ത്തു.

മിഥുന്‍ കുമാറിനോട് കടയുടെ പ്രവര്‍ത്തന സമയത്തെ കുറിച്ചും ജോലി പഠിച്ചതെങ്ങനെയാണെന്നുമെല്ലാം രാഹുല്‍ ഗാന്ധി ചോദിച്ചു. തീ ഉപയോഗിച്ച് മുടി വെട്ടുന്ന വൈറല്‍ വീഡിയോകളെ കുറിച്ചും രാഹുല്‍ ഗാന്ധി തന്നോട് ചോദിച്ചു. കടയുടെ വാടക എത്രയാണ്, ഒരു ദിവസം എത്ര രൂപ സമ്പാദിക്കും തുടങ്ങിയ ചോദ്യങ്ങളും രാഹുല്‍ ഗാന്ധിയില്‍ നിന്നുണ്ടായി. റായ്ബറേലിയുടെ വികസനത്തിന് ഏറ്റവും അത്യാവശ്യമുള്ളത് എന്താണെന്ന ചോദ്യത്തിന്, തൊഴില്‍ലഭ്യതയെ കുറിച്ചും അഗ്നിവീര്‍ പദ്ധതി നിര്‍ത്തലാക്കണമെന്നുമാണ് മിഥുന്‍ കുമാര്‍ മറുപടി പറഞ്ഞത്.

Most Popular

error: