വിസ ഇടപാട് വേഗത്തിലാക്കാൻ കൈക്കൂലി: റസിഡൻസി അഫയേഴ്‌സ് ജീവനക്കാരിക്ക് നാല് വർഷം തടവ്

കുവൈത്ത് സിറ്റി: കുവൈത്തിൽ എൻട്രി വിസ ഇടപാട് വേഗത്തിലാക്കാൻ കൈക്കൂലി വാങ്ങിയ റസിഡൻസി അഫയേഴ്‌സ് ജീവനക്കാരിക്ക് തൊഴിലോടെ നാല് വർഷം തടവ്. പാകിസ്താൻ സ്വദേശിയിൽ നിന്ന് 500 ദിനാർ കൈക്കൂലി വാങ്ങിയതിന് റസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരിക്ക് വിധിച്ച തടവ് ശിക്ഷ കാസേഷൻ കോടതി ശരിവെക്കുകയായിരുന്നു.

കേസിൽ ജീവനക്കാരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ജൂണിലാണ് സംഭവം നടന്നത്. കൈക്കൂലിയുമായി ബന്ധപ്പെട്ട് റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് ലഭിച്ച വിവരത്തെ തുടർന്നാണ് പ്രതിക്കെതിരെ നടപടിയുണ്ടായത്. ഓഡിയോ, വീഡിയോ തെളിവുകളടക്കമാണ് പ്രതിയെ പിടികൂടിയത്. ഇവ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.