ഇസ്‌റാഈലിന് നേരെ ശക്തമായ ആക്രമണവുമായി അല്‍ ഖസ്സാം ബ്രിഗേഡ്;  ഏഴു സൈനികരെ വധിച്ചു, നിരവധി പേര്‍ക്ക് പരുക്ക്‌ – വീഡിയോ

0
3405

ജറൂസലേം: ഹമാസ് പോരാളികളെ തുരത്തനെന്ന പേരില്‍ ഫലസ്തീനിലെ സാധാരണക്കാരെ കൊന്നൊടുക്കുന്നതില്‍ വ്യാപൃതരായ ഇസ്‌റാഈല്‍ സൈനികര്‍ക്കു നേരെ ശക്തമായ ആക്രമണം അഴിച്ചു വിട്ട് അല്‍ ഖസ്സാം ബ്രിഗേഡ്. ഏഴ് ഇസ്‌റാഈല്‍ സൈനികരെ വിമോചന പോരാളികള്‍ വധിച്ചതായി  ഫലസ്തീന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി സൈനികര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗസ്സ മുനമ്പില്‍ തങ്ങളുടെ നാല് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി ഇസ്‌റാഈല്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ഹമാസ് പുറത്തു വിട്ടിട്ടുണ്ട്.  റഫയിലും ജബല്‍ അലിയിലും നിന്നുള്ള ഏറ്റുമുട്ടല്‍ ദൃശ്യങ്ങളാണ് ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സം ബ്രിഗേഡ് പുറത്തുവിട്ടത്. റഫ നഗരത്തില്‍ ആക്രമണം നടത്തുന്ന ഇസ്‌റാഈല്‍ ടാങ്കുകള്‍ക്കും ബുള്‍ഡോസറുകള്‍ക്കും നേരെ ആക്രമണം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുരങ്കത്തില്‍ നിന്ന് പുറത്തുവരുന്ന ഹമാസ് അംഗങ്ങള്‍ ഇസ്‌റാഈല്‍ ടാങ്കുകള്‍ക്കടിയില്‍ മൈന്‍ സ്ഥാപിക്കുന്നതും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് തൊടുത്തുവിടുന്നതും ശേഷം തുരങ്കങ്ങളിലൂടെ രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

https://twitter.com/mrbarnicoat/status/1790346513463292249?t=qfDgF30qINmO8k-0_TJmww&s=19

ലബനാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഗസ്സയില്‍ തങ്ങളുടെ 22 സൈനികര്‍ക്ക് പരുക്കേറ്റെന്ന് കഴിഞ്ഞ ഇസ്‌റാഈല്‍ സമ്മതിച്ചിരുന്നു.  കഴിഞ്ഞ 24 മണിക്കൂറിനിടെയായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 15 സൈനികര്‍ക്ക് ഗസ്സയില്‍ ഹമാസ് ആക്രമണത്തിലും ഏഴു പേര്‍ക്ക് ഇസ്‌റാഈല്‍ ലബനീസ് അതിര്‍ത്തിയിലുമാണ് പരുക്കേറ്റത്. ഒക്ടോബര്‍ ഏഴു മുതല്‍ 620 ഇസ്‌റാഈല്‍ സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 3,456 പേര്‍ക്ക് പരുക്കേറ്റു.

അതേസമയം, ഗസ്സയില്‍ ഇസ്‌റാഈല്‍  കൂട്ടക്കുരുതി തുടരുകയാണ്. ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 35,173 ആയി. 79,061 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ 14,500 പേര്‍ കുട്ടികളാണ്. 10000തോളം പേരെ കാണാതായിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 124 കുട്ടികളടക്കം 498 പേര്‍ കൊല്ലപ്പെടുകയും 4950 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.