‘മാപ്പ് പറഞ്ഞാൽ സൽമാൻ ഖാനെ വെറുതെ വിടാം’; ഗുണ്ടാത്തലവൻ ബിഷ്‌ണോയുടെ സംഘം

0
2370

ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിനു നേരെ വെടിയുതിർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയുടെ സംഘമാണ് ഇതിനു പിന്നിൽ എന്ന് നേരത്തെ വ്യക്തമായതാണ്.

സൽമാൻ ഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തിലുള്ള അമർഷമാണ് ഇതിനു കാരണമെന്ന് വീഡിയോ പങ്കുവെച്ച് ബിഷ്ണോയുടെ സഹോദരൻ അറിയിച്ചിരുന്നു.

1998 ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാൻ വ്യക്തിപരമായി മാപ്പ് പറഞ്ഞാൽ അദ്ദേഹത്തോട് ക്ഷമിക്കുന്നത് പരിഗണിക്കാമെന്ന് ഓൾ ഇന്ത്യ ബിഷ്‌ണോയ് സൊസൈറ്റി പ്രസിഡൻ്റ് ദേവേന്ദ്ര ബുദിയ തിങ്കളാഴ്ച പറഞ്ഞു.

‘അയാൾ ക്ഷേത്രത്തിൽ വന്ന് പാപമോചനം തേടണം, ഭാവിയിൽ ഇത്തരമൊരു തെറ്റ് ചെയ്യില്ലെന്നും വന്യമൃഗങ്ങളെ സംരക്ഷിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും എപ്പോഴും പ്രവർത്തിക്കുമെന്നും പ്രതിജ്ഞയെടുക്കണം. അങ്ങനെ ചെയ്താൽ സൽമാൻ ഖാനോട് ക്ഷമിക്കുന്നത് പരിഗണിക്കും എന്നാണ് സംഘം അറിയിച്ചിരിക്കുന്നത്.

1998 ൽ ‘ഹം സാത്ത് സാത്ത് ഹേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിന് സൽമാൻ, അഭിനേതാക്കളായ തബു, നീലം തുടങ്ങിയവർക്കെതിരെ കേസെടുത്തിരുന്നു. 2018-ൽ അഞ്ച് വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും സൽമാൻ ഖാൻ ജാമ്യത്തിലാണ്.