അജ്മീർ: ഇമാമിനെ കൊലപ്പെടുത്തിയതിന് ആറ് മദ്രസ വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിർ ആണ് കൊല്ലപ്പെട്ടത്.
കസ്റ്റഡിയിലായ ആറ് പേരും പ്രായപൂർത്തിയാകാത്തവരാണ്. സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇമാമിനെ കൊലപ്പെടുത്തിയതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.
ഏപ്രിൽ 27നാണ് ഇമാം മൗലാന മുഹമ്മദ് മാഹിർ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേർ മാഹിറിനെ കൊലപ്പെടുത്തി എന്നാണ് വിദ്യാർത്ഥികൾ നൽകിയ മൊഴി. ഉത്തർ പ്രദേശ് സ്വദേശിയായ മാഹിർ എട്ട് വർഷമായി മസ്ജിദിലായിരുന്നു താമസം. വിദ്യാർത്ഥികളെ വിശ്വാസത്തിലെടുത്താണ് അന്വേഷണം മുമ്പോട്ട് കൊണ്ടുപോയത്.
നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കൊലപാതകികളെ സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചില്ല. എന്നാൽ മദ്രസയിലെ വിദ്യാർത്ഥികളിൽ ഒരാളെ മാഹിർ ലൈംഗികമായി ചൂഷണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയത് വഴിത്തിരിവായെന്നും അജ്മീർ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര കുമാർ ബിഷ്‌നോയ് പറഞ്ഞു.
ചൂഷണ വിവരം തുറന്നുപറയുമെന്ന് പറഞ്ഞപ്പോള്‍ ഇമാം വിദ്യാർത്ഥിക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു. പിന്നെയും പീഡനം തുടർന്നതോടെ വിദ്യാർത്ഥികൾ മാഹിറിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ഇമാമിനെ മർദിച്ച ശേഷം കഴുത്തിൽ കയറിട്ടാണ് വിദ്യാർത്ഥികള്‍ കൊലപ്പെടുത്തിയതെന്നും എസ്പി പറഞ്ഞു.