Saturday, 27 July - 2024

മലയാളിയുടെ മധുരമൂറുന്ന ഓർമകളെ തൊട്ടുണർത്തി മറുനാട്ടിൽ ചക്കോത്സവം

അബുദാബി: മലയാളികളുടേതെന്ന പോലെ മറുനാട്ടുകാർക്കും പ്രിയപ്പെട്ടൊരു രുചിയായി മാറുന്ന ആഞ്ഞിലിച്ചക്ക (ഐനിച്ചക്ക) ഉൾപ്പെടെ 9 രാജ്യങ്ങളിൽ നിന്നുള്ള 34 ഇനം ചക്കകളാണ് ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിലെ ഉത്സവത്തെ സമ്പന്നമാക്കുന്നത്.

മധുരത്തിന്റെ കാര്യത്തിൽ താരമാണ് ആഞ്ഞിലിച്ചക്ക. കാണാൻ കുഞ്ഞനാണെങ്കിലും രുചിയിൽ വമ്പൻ. ഫെസ്റ്റിവലിലെ ഏറ്റവും ചെറിയ ചക്കയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്. ഒരിക്കൽ രുചിച്ചറിഞ്ഞവർ വീണ്ടും തേടിയെത്തുന്നു. ഐനിച്ചക്ക, മറിയപ്പഴം, ഐനിപ്പഴം എന്നിങ്ങനെ പല സ്ഥലങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നു.

പണ്ടൊക്കെ മലയാളികളുടെ വിശപ്പടക്കുന്നതിലും രോഗപ്രതിരോധമേകുന്നതിലും പോഷകാഹാര കുറവു നികത്തുന്നതിലും സവിശേഷ പങ്കുവഹിച്ച ആഞ്ഞിലിച്ചക്ക അതേ പ്രൗഡിയോടെയാണ് ഇപ്പോൾ വിപണി കീഴടക്കിയിട്ടുള്ളത്. കേരളത്തിൽനിന്ന് കടൽ കടന്നെത്തിയ ആഞ്ഞിലിച്ചക്കയിലൂടെ പോയകാലത്തെ രുചി വീണ്ടെടുക്കുകയാണ് പഴയ തലമുറ.

പുതുതലമുറയാകട്ടെ നാട്ടുരുചിയെ പരിചയപ്പെടുകയും ചെയ്യുന്നു. സ്വാദറിഞ്ഞവർ എത്ര വിലകൊടുത്തും വാങ്ങാൻ തയാറാകുന്നതിനാൽ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. കിലോയ്ക്ക് 16.95 ദിർഹമാണ് വില. മേയ് 5 വരെയുള്ള ചക്കോത്സവത്തിൽ വരിക്കച്ചക്ക, സിന്ദൂരം, താമരച്ചക്ക, തേൻ വരിക്ക തുടങ്ങിയ ചക്കകളുമുണ്ട്.

നിലവിലുള്ളതിൽ വിലക്കുറവ് ഇന്ത്യൻ ചക്കയ്ക്കാണ്, കിലോയ്ക്ക് 9.95 ദിർഹം. വിയറ്റ്നാം, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ചക്കകൾക്ക് രുചിയും വിലയും കൂടും. ഇന്തൊനീഷ്യ, മെക്സിക്കോ, ശ്രീലങ്ക, ഫിലിപ്പീൻസ്, യുഗാണ്ട, കംബോഡിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചക്കകളും വിറ്റുപോകുന്നുണ്ട്. വിയറ്റ്നാം ചക്കയ്ക്കാണ് കൂടുതൽ വില നൽകേണ്ടത്, 34.90 ദിർഹം.

ചക്കപ്പഴം മാത്രമല്ല ചക്ക ബിരിയാണി, ചക്ക പായസം, പിന്നെ ചക്ക കൊണ്ടുള്ള തോരൻ, എരിശ്ശേരി, ഹൽവ, കബാബ്, അട, കുക്കീസ്‌, ഡോനട്ട്സ്, കേക്ക് തുടങ്ങിയ കൊതിയൂറും വിഭവങ്ങളും ഇവിടെ റെഡിയാണ്.

Most Popular

error: