ജിദ്ദ: ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ് വിമാനം മെയ് 9ന് മദീനയിലേക്ക്. ഹൈദരാബാദില്‍നിന്നുള്ള ആദ്യ തീര്‍ഥാടക സംഘമാണ് മദീനയിലാണിറങ്ങുക. ഹാജിമാരെ വരവേല്‍ക്കുന്നതിനും അവരെ പാര്‍പ്പിക്കുന്നതിനുമുള്ള ഒരുക്കങ്ങള്‍ ഇന്ത്യന്‍ ഹജ് മിഷന്‍ അതിവേഗം പൂര്‍ത്തിയാക്കി വരികയാണ്.
1,75,025 തീര്‍ഥാടകര്‍ക്കാണ് ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം ഹജിന് അനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ ഹജ് കമ്മിറ്റി വഴി 1,40,020 ഹാജിമാരും സ്വകാര്യ ഹജ് ഗ്രൂപ്പുകള്‍ വഴി 35,005 പേരുമാണ് എത്തുക.
മക്കയില്‍ ഹാജിമാരെ പാര്‍പ്പിക്കുന്നതിനുള്ള 500 ഓളം കെട്ടിടങ്ങളില്‍ ബഹുഭൂരിഭാഗവും കണ്ടെത്തിക്കഴിഞ്ഞു. ഹജ് കമ്മിറ്റി വഴിയുള്ള ഹാജിമാരില്‍ പതിനായിരത്തോളം പേര്‍ മദീന വഴിയും മറ്റുള്ളവർ ജിദ്ദ വഴിയുമാണ് എത്തുക. മദീന വഴിയെത്തുന്നവര്‍ ഹജിനു ശേഷം ജിദ്ദയില്‍നിന്നു മടങ്ങും. ജിദ്ദയില്‍ വിമാനമിറങ്ങുന്ന തീര്‍ഥാടകര്‍ ഹജിനു ശേഷം മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി അവിടെനിന്നാകും നാട്ടിലേക്കു പറക്കുക.